ഇടുക്കിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ടീം; ഏത് ഉന്നതനായാലും കര്‍ശന നടപടിയെന്ന് മന്ത്രി കെ രാജന്‍

സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. ഇടുക്കിയിലെ കൈയേറ്റങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ ആരാണെങ്കിലും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

ചൊക്രമുടിയിലേത് കൈയേറ്റങ്ങള്‍ക്കെതിരായി നടന്ന ഏറ്റവും പ്രധാനപ്പെട്ട നടപടിയാണ്. പ്രത്യേക അന്വേഷ സംഘത്തിന്റെ റിപ്പോര്‍ട്ട് ആണ് കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സഹായകമായത്. കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് സമീപ കാലത്ത് അനുവദിച്ച പട്ടയങ്ങള്‍ ഉപയോഗിച്ചല്ല കൈയേറ്റം നടന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോടതി ഇടപെടലുകള്‍ മുന്നില്‍ കണ്ട് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയതാണ് സര്‍ക്കാര്‍ നടപടി. ഏത് ഉന്നതനായാലും ഒരു കൈയേറ്റക്കാരനെയും സംരക്ഷിക്കില്ല. ചൊക്രമുടിയില്‍ വ്യാജ പട്ടയം നിര്‍മ്മിച്ച് ഭൂമി കൈയേറിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടികളിലേക്ക് കടക്കാന്‍ ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Read more

ചൊക്രമുടിയില്‍ കൈയേറ്റത്തിനായി ഉപയോഗിച്ച നാല് പട്ടയങ്ങളാണ് റദ്ദ് ചെയ്തത്. കറുപ്പു സ്വാമി, ഗുരുസ്വാമി, മണി വേല്‍ എന്നിവരുടെ പേരുകളില്‍ അനുവദിച്ച പട്ടയമാണ് റദ്ദാക്കിയത്. ഈ നാല് പട്ടയങ്ങളുടെയും പട്ടയ രേഖകളില്‍ അടക്കം ക്രമക്കേട് കണ്ടെത്തി. 1971 ന് മുമ്പ് തന്നെ ഈ പട്ടയ ഭൂമി അന്യാധീനപ്പെട്ട് പോയിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.