എൻ പ്രശാന്ത് ഐഎഎസിൻ്റെ സസ്പെൻഷൻ; പ്രശാന്തിന്‍റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

സസ്‌പെൻഷനിൽ തുടരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. വകുപ്പുതല നടപടികളിൽ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലാണ് എൻ പ്രശാന്ത്.

അടുത്ത ആഴ്ച നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് എൻ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 11 നായിരുന്നു പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നുമായിരുന്നു സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ ഉണ്ടായിരുന്നത്.

അതേസമയം ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസിന് തിരിച്ച് വിശദീകരണ നോട്ടീസ് പ്രശാന്ത് നൽകിയിരുന്നു. എന്നാൽ കുറ്റാരോപണ മെമ്മോക്ക് പ്രശാന്ത് മറുപടി നൽകിയിരുന്നില്ല. മറുപടിക്ക് പകരം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിച്ചതും വിവാദമായിരുന്നു. ഇതിന് രണ്ട് മറുപടി ചീഫ് സെക്രട്ടറി നൽകി. ആദ്യം നൽകേണ്ടത് മറുപടിയാണെന്നും തെളിവുകള്‍ ആവശ്യപ്പെടേണ്ടത് അന്വേഷണ സമിതിക്ക് മുന്നിലാണെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി.

നവംബർ 8 മുതൽ 11 വരെ ഫേസ്ബുക്കിൽ പ്രശാന്ത് പങ്കുവച്ച കുറിപ്പുകളാണ് അദ്ദേഹത്തിനെതിരായ കുറ്റങ്ങളായി സസ്പെൻഷൻ മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷി വകുപ്പിലെ സ്പെഷൽ സെക്രട്ടറിയെന്ന നിലയിൽ കാംകോ പവർ വീഡറിന്റെ പരസ്യം പങ്കുവച്ച് ഫെയ്സ്ബുക്കിലിട്ട പരാമർശവും ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണെന്നു മെമ്മോയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അഡീഷനൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതിന്റെ പേരിൽ തന്നെ സസ്പെൻഡ് ചെയ്തത് കടുത്ത അനീതിയാണെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് പ്രശാന്ത്. അതിനെതിരായ പോരാട്ടമെന്ന നിലയിലാണ് ജയതിലകിനെ നേർക്കുനേർ നേരിടാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ. ജയതിലകും സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനും ചേർന്ന് തന്നെ കുടുക്കാൻ വ്യാജ രേഖ തയാറാക്കിയെന്നും അതു ചോദ്യംചെയ്തതിന് സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നുമായിരുന്നു പ്രശാന്തിന്റെ വാദം.

Read more