വഖഫ് ബില്ലിലെ അടിയേറ്റ് പൊള്ളി; രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ സീറോ മലബാര്‍ സഭ; സഹായിക്കുന്നവരോടൊപ്പം നില്‍ക്കും; മലബാറിലും മധ്യകേരളത്തിലും നിര്‍ണായകം

കേരള രാഷ്ട്രീയത്തില്‍ ഇനി സമ്മര്‍ദ്ദ ശകതി ആകാനാവില്ലെന്ന് വ്യക്തമായതോടെ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ തയാറെടുത്ത് സീറോ മലബാര്‍ സഭ. വഖഫ് ഭേദഗതി ബില്ലിനെ നിര്‍ദേശം ഇടതു-വലതു മുന്നണികള്‍ തള്ളിയതോടെയാണ് പുതിയ നീക്കവുമായി സഭ രംഗത്തിറങ്ങുന്നത്. കേരള കോണ്‍ഗ്രസിലൂടെയും സമൂദായത്തിലെ ജനപ്രതിനിധികളിലൂടെയും സഭ കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സമ്മര്‍ദ്ദ ശക്തിയായി ഉയര്‍ന്നിരുന്നു.

എന്നാല്‍, കേന്ദ്രത്തില്‍ ബിജെപി ഭരണം തുടര്‍ച്ചയായി ഉണ്ടായതോടെ ക്രിസ്ത്യന്‍ സമ്മര്‍ദം നടക്കുന്നില്ലെന്ന് മനസിലായതോടെയാണ് സഭ പഴയനിലപാട് മാറ്റുന്നത്. നിലവില്‍ നീതി ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ സംവിധാനമായി മാറുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് താമരശ്ശേരി രൂപത ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍ വ്യക്തമാക്കി. വോട്ട് ബാങ്കായി നിലനില്‍ക്കാന്‍ ആഗ്രഹിക്കില്ല. നിലവിലെ സാമൂഹ്യാന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ വരുമെന്നും താമരശേരി ബിഷപ് കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിലും വ്യക്തമാക്കി.

ക്രൈസ്ത വിശ്വാസികളോടുള്ള ഇരട്ട നീതി അവസാനിപ്പിയ്ക്കണം. ബിജെപിയെന്നോ കോണ്‍ഗ്രസ് എന്നോ സിപിഎം എന്നോ ഇനി വ്യത്യാസമുണ്ടാവില്ല.സഹായിക്കുന്നവരോടൊപ്പം നില്‍ക്കും. സഭ ഇനി വോട്ട് ബാങ്ക് ആയി നിലനില്‍ക്കില്ല.

നിലവിലെ സാമൂഹ്യാ ന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ വരുമെന്നും കൊടിയുടെ നിറം നോക്കി വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പമുള്ളവര്‍ വഞ്ചിച്ചു. അതിനാല്‍ പുതിയ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും ബിഷപ് വ്യക്തമാക്കി.

മലബാര്‍ മേഖലയിലെയും കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും സമുദായവോട്ടുകള്‍ ലക്ഷ്യമിട്ടാണ് സഭ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നത്. ലൗ ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പാല ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത് മുതല്‍ കടുത്ത നിലപാടാണ് സഭ സ്വീകരിച്ചിരുന്നത്. കത്തോലിക്ക കോണ്‍ഗ്രസിനെ മുസ്ലീം ലീഗ് മാതൃകയില്‍ രാഷ്ട്രീയ പാര്‍ട്ടിയാക്കാനാണ് സീറോ മലബാര്‍ സഭ ശ്രമിക്കുന്നത്.

അതേസമയം, രാഷ്ട്രീയ പാര്‍ട്ടീ രൂപീകരണം സജീവ പരിഗണനയിലെന്ന താമരശേരി, തലശേരി അതിരൂപതകളുടെ പ്രഖ്യാപനവും പാലാ,ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളുടെയും ചങ്ങനാശേരി അതിരൂപതയുടെയും പിന്തുണയും ലഭിച്ചതോടെ കരുതലോടെ നീങ്ങാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്.

എന്നാല്‍, ക്രൈസ്തവ സഭകളുടെ വിശ്വാസം ആര്‍ജിച്ചെടുക്കാനായാല്‍ അടുത്ത തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വന്‍ നേട്ടം കൊയ്യാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ക്രൈസ്തവ സഭകള്‍ രാഷ്ട്രീയ പാര്‍ട്ടിയുമായി മുന്നോട്ട് പോയാല്‍ ഇടതുവലത് മുന്നണികള്‍ക്ക് അത് വലിയ തലവേദനയാകും.