ദ്രാവിഡ മണ്ണില്‍ ബിജെപിയുടെ ഉത്തരേന്ത്യന്‍ തന്ത്രങ്ങള്‍; നൈനാര്‍ നാഗേന്ദ്രനെ തമിഴ്നാട് ബിജെപി തലപ്പത്തെത്തിച്ചത് അമിത് ഷായുടെ രാജതന്ത്രം

കെ അണ്ണാമലൈയ്ക്ക് പിന്നാലെ തമിഴ്നാട് ബിജെപിയെ നയിക്കാന്‍ നൈനാര്‍ നാഗേന്ദ്രന്‍ എംഎല്‍എ. ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് നൈനാര്‍ നാഗേന്ദ്രന്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നൈനാര്‍ നാഗേന്ദ്രനെ നാളെ തന്നെ പാര്‍ട്ടി അദ്ധ്യക്ഷനായി പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ബിജെപിയുടെ വിജ്ഞാപനം അനുസരിച്ച് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് പത്ത് വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തന പരിചയം നിര്‍ബന്ധമാണെന്നായിരുന്നു വ്യവസ്ഥ.

എന്നാല്‍ 2017 എഐഡിഎംകെ വിട്ട് ബിജെപിയിലെത്തിയ നൈനാര്‍ നാഗേന്ദ്രന് എട്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം മാത്രമാണുള്ളത്. തുടര്‍ന്ന് കേന്ദ്ര നേതൃത്വം നൈനാര്‍ നാഗേന്ദ്രന് ഇക്കാര്യത്തില്‍ ഇളവ് നല്‍കുകയായിരുന്നു. 2017ല്‍ ബിജെപിയിലെത്തിയ നൈനാര്‍ നാഗേന്ദ്രന്‍ നിലവില്‍ തിരുന്നല്‍വേലി എംഎല്‍എയാണ്.

നൈനാറിനെ നിലവിലെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ അണ്ണാമലൈയും വാനതി ശ്രീനിവാസനും എച്ച് രാജയും പൊന്‍ രാധാകൃഷ്ണനും പിന്തുണച്ചിട്ടുണ്ട്. നാഗേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതോടെ മുന്നണി ശക്തിപ്പെടുത്താനാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നേരത്തെ തമിഴ്‌നാട്ടില്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന എഐഡിഎംകെ ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് മുന്നണി വിട്ടത്. നൈനാര്‍ നാഗേന്ദ്രനിലൂടെ വീണ്ടും എഐഡിഎംകെയെ ഒപ്പം ചേര്‍ക്കാനും കൂടുതല്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുമായി മുന്നണിയുണ്ടാക്കാനുമാണ് ബിജെപി ലക്ഷ്യം.

Read more

ബിജെപിയുടെ തലപ്പത്തേക്ക് നൈനാര്‍ എത്തുന്നതോടെ അണ്ണാ ഡിഎംകെ മുന്നണിയിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. നിലവില്‍ ചെന്നൈയിലുള്ള അമിത് ഷാ അണ്ണാ ഡിഎംകെ നേതൃത്വവുമായി സഖ്യ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം.