വഖഫ് നിയമം മുനമ്പം പ്രശ്‌നം പരിഹരിക്കില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിചാര ധാരയിൽ കമ്മ്യൂണിസ്റ്റുകളും ക്രൈസ്തവരും മുസ്ലിങ്ങളും ആർഎസ്എസിന്റെ ശാസ്ത്രുക്കളാണ്. സഭാ നേതൃത്വം ഇത് മനസിലാക്കണം. വഖഫ് നിയമത്തിൽ കേന്ദ്രത്തെ ക്രൈസ്തവ സഭകൾ അനുകൂലിച്ചത് ശരിയായ നടപടിയല്ലെന്നും എംഎ ബേബി പറഞ്ഞു.
പ്രത്യേക വിഭാഗത്തിനായി ബിൽ തയാറാക്കുമ്പോൾ ആ വിഭാഗത്തോട് ചോദിക്കക്കണം. കേന്ദ്രം ഒരു സമയത്ത് ഒരു ന്യൂനപക്ഷ വിഭാഗത്തെ ആക്രമിക്കുന്നു, അതുകഴിഞ്ഞ് അടുത്ത വിഭാഗത്തെ ആക്രമിക്കുന്നു. ഗ്രഹാം സ്റ്റൈയിൻസിനെ ചുട്ടുകൊന്നത് മറക്കരുത്. മുനമ്പം സമരം തീർക്കുന്നതിനായി സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും എംഎ ബേബി പറഞ്ഞു.
മൂന്ന് തവണ സർക്കാർ ആശമാരുമായി ചർച്ച നടത്തി. സമരം ചെയ്യുന്ന ആശമാർക്ക് യാഥാർഥ്യബോധം ഉണ്ടാകണം. ഇതൊരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെന്നും ആശമാരെ തൊഴിലാളികളയി അംഗീകരിക്കേണ്ടത് കേന്ദ്രമാണെന്നും എംഎ ബേബി പറഞ്ഞു. സംസ്ഥാനത്തിനെതിരെ മാത്രം സമരം ചെയ്യുന്നത് ദൗര്ഭാഗ്യകരമാണ്. കേരള സർക്കാരിന് ചെയ്യാൻ കഴിയുന്നത് ചെയ്യുമെന്നും എംഎ ബേബി വ്യക്തമാക്കി.