കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശ്ശികയടക്കം കേന്ദ്രം നൽകേണ്ടത് 1186.84 കോടിയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2023-24 ലെ കേന്ദ്രവിഹിതത്തിലെ കുടിശ്ശിക 280.58 കോടി രൂപയാണെന്നും 2024-25 ലെ കേന്ദ്രവിഹിതത്തിലെ കുടിശ്ശിക 513.54 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.
2025-26 ലേയ്ക്ക് അംഗീകരിച്ച തുക 654.54 കോടി രൂപയുമാണ്. പി എം ശ്രീ പദ്ധതിയിൽ ഒപ്പു വച്ചില്ലെന്ന് പറഞ്ഞ് കേരളത്തിന് അർഹമായ വിഹിതം കേന്ദ്രസർക്കാർ തടഞ്ഞ് വച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒളിമ്പിക്സിന്റെ മാതൃകയിൽ കൊച്ചിയിൽ സംഘടിപ്പിച്ച കേരള സ്കൂൾ കായികമേള ഇൻക്ലൂസീവ് ആയി സംഘടിപ്പിച്ചതിന് കേരളത്തെയും സമഗ്ര ശിക്ഷ കേരളയേയും പ്രശംസിക്കുമ്പോൾ തന്നെ സമഗ്ര ശിക്ഷ കേരളയ്ക്കുള്ള ഫണ്ട് തടഞ്ഞുവെക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതതെന്നും മന്ത്രി പറഞ്ഞു.
40% സംസ്ഥാന ധനസഹായം ആവശ്യമുള്ള പദ്ധതിയെക്കുറിച്ച് കേരളത്തിന് ന്യായമായ ആശങ്കകൾ ഉണ്ടായിരുന്നിട്ടും, കേന്ദ്രം അവ പരിഹരിക്കാൻ തയ്യാറായിട്ടില്ല. ഭിന്നശേഷിക്കാരായ കുട്ടികളിൽ ഇത് ചെലുത്തുന്ന സ്വാധീനം അതിലും ആശങ്കാജനകമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം നൽകുന്നതിനും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ പ്രശംസിക്കുന്ന കേന്ദ്ര സർക്കാർ, അവരുടെ വിദ്യാഭ്യാസത്തിനും പിന്തുണയ്ക്കും വേണ്ടിയുള്ള ഫണ്ട് തടഞ്ഞുവെയ്ക്കുകയാണ് ചെയ്തതെന്നും വി ശിവൻകുട്ടി പറഞ്ഞു.