മരവടി കുത്തിക്കയറ്റിയത് സ്വകാര്യഭാഗത്ത്; ചെറുതുരുത്തിയില്‍ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃശൂര്‍ ചെറുതുരുത്തിയില്‍ കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തമിഴ്‌നാട് സ്വദേശിനി ക്രൂരമായി കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തമിഴ്‌നാട് സ്വദേശി അന്‍പതുകാരിയായ സെല്‍വിയെയാണ് ബസ് സ്‌റ്റോപ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സെല്‍വിയുടെ ഭര്‍ത്താവ് തമിഴരശനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ട സെല്‍വിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. സെല്‍വിയുടെ സ്വകാര്യ ഭാഗത്ത് മരവടി കുത്തിക്കയറ്റിയതാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

കള്ളക്കുറിച്ചി സ്വദേശി സെല്‍വിയ്‌ക്കൊപ്പം അഞ്ച് വര്‍ഷമായി താമസിക്കുന്നയാളാണ് പ്രതി തമിഴരശന്‍. കഴിഞ്ഞ ദിവസം രാവിലെ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെത്തി സെല്‍വി മരിച്ചുകിടക്കുന്ന വിവരം അറിയിച്ചത് തമിഴരശനായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കുകയായിരുന്നു.

മദ്യപിച്ച് മദോന്മത്തനായ പ്രതി സെല്‍വിയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ ആയിരുന്നു പ്രതി കൊല നടത്തിയത്. ചെറുതുരുത്തി പാലത്തിന് കീഴിലായിരുന്നു പ്രതി കൃത്യം നടത്തിയത്. തുടര്‍ന്ന് പ്രതി മൃതദേഹം വലിച്ചിഴച്ച് ബസ് സ്റ്റോപ്പില്‍ കൊണ്ടിടുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റകൃത്യം സംബന്ധിച്ച് മൊഴി നല്‍കുകയായിരുന്നു. പ്രതിയെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.