ടിപി വധം; വ്യാജ സിം കാർഡ് കേസിൽ കൊടി സുനി അടക്കം അഞ്ച് പ്രതികളെ വെറുതെവിട്ടു

ടിപി ചന്ദ്രശേഖരന്‍ വധത്തിലെ വ്യാജ സിം കാർഡ് കേസിൽ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. ടിപി വധത്തിനായി വ്യാജരേഖ നല്‍കി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഉപയോഗിച്ചെന്നായിരുന്നു കേസ്. 12 വർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്.

കൊടി സുനി, അഴിയൂര്‍ സ്വദേശികളായ ജാബിര്‍, നടുച്ചാലില്‍ നിസാര്‍, കല്ലമ്പത്ത് ദില്‍ഷാദ്, കുറ്റിയില്‍ അഫ്സല്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസിൽ ഇവർ മാസങ്ങളോളം റിമാൻഡിലായിരുന്നു. 2012 എപ്രില്‍ 26ന് ഇവര്‍ വ്യാജരേഖ നല്‍കി വാങ്ങിയ സിം കാര്‍ഡ് ഉപയോഗിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. അന്നത്തെ വടകര ഡിവൈഎസ്പി നല്‍കി പരാതിയില്‍ ചോമ്പാല പൊലീസാണ് കേസെടുത്തത്.

Read more