പ്രതിഷേധ ചൂടില്‍ നിയമസഭ, സ്പീക്കര്‍ പദവിക്ക് അപമാനമെന്ന് വിഡി സതീശന്‍; ചോദ്യോത്തര വേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം

പ്രതിപക്ഷ പ്രതിഷേധത്തിന്റെ ചൂടില്‍ സംസ്ഥാന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം. പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്പീക്കര്‍ എഎന്‍ ഷംസീറും സഭയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പ്രതിപക്ഷ അംഗങ്ങള്‍ സമര്‍പ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിന് പിന്നാലെയാണ് സഭയില്‍ പ്രതിഷേധം ഉയര്‍ന്നത്.

സഭയില്‍ ചോദ്യം ചോദിക്കുന്നത് വരെ ചോദ്യം പ്രസിദ്ധപ്പെടുത്താനാകില്ലെന്നാണ് ചട്ടമെന്ന് ഓര്‍മ്മിപ്പിച്ച സ്പീക്കര്‍ ഈ ചോദ്യങ്ങള്‍ അംഗങ്ങള്‍ പരസ്യപ്പെടുത്തിയെന്ന് ആരോപിച്ചു. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും റൂള്‍ ബുക്കിലെ സെക്ഷനടക്കം വിശദീകരിച്ച് സ്പീക്കര്‍ പറഞ്ഞു.

ഇതോടെ സ്പീക്കര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പിന്നാലെ സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തി. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കിയില്ല. തിരികെ ഇരിപ്പിടത്തില്‍ ഇരുന്നാല്‍ മാത്രം മൈക്ക് ഓണ്‍ ചെയ്ത് നല്‍കൂ എന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ഇതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അംഗങ്ങളോട് തിരികെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാത്യു കുഴല്‍നാടന്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരുന്നു. ഇതോടെ പ്രതിപക്ഷ നേതാവ് ആരെന്ന് സ്പീക്കര്‍ ചോദിച്ചു. ഇതില്‍ പ്രകോപിതരായ പ്രതിപക്ഷം ബഹളം വച്ചു.

Read more

സ്പീക്കറുടെ ചോദ്യം അപക്വമാണെന്നും സ്പീക്കര്‍ പദവിക്ക് അപമാനമാണെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. പിന്നാലെ പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു.