വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: അഫാന്റെ ചികിത്സക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും; ഒരുമാസമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പ്രതി

സംസ്ഥാനത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ ചികിത്സക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും. മാനസിക ആരോഗ്യ വിദഗ്ധർ അടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് രൂപീകരിക്കുക. ഇവർ അഫാനെ പരിശോധിക്കും. അതേസമയം കഴിഞ്ഞ ഒരുമാസമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പ്രതി അഫാൻ ഡോക്ടർമാരോട് പറഞ്ഞു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ശേഷമാകും പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുക. നാല്‌ എസ്പിമാരുടെ സംഘം കേസ് അന്വേഷിക്കും.

പ്രാഥമിക പരിശോധനയിൽ അഫാൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഏത് ലഹരിയെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തും. എന്നാൽ കഴിഞ്ഞ ഒരുമാസമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പ്രതി അഫാൻ ഡോക്ടർമാരോട് പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പ്രതി പറഞ്ഞു. എന്നാൽ ഇതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. എലിവിഷം കഴിച്ച പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ ആരോഗ്യസ്ഥിതിയിൽ കുഴപ്പമൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ പ്രതി ചികിത്സയോട് സഹകരിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊലപാതകത്തിന്റെ കാരണം തേടുകയാണ് പൊലീസ്. സാമ്പത്തിക ബാധ്യത തീർക്കാനാണ് കൊല ചെയ്തതെന്ന പ്രതിയുടെ മൊഴിയും പൊലീസ് വിശ്വസിച്ചിട്ടില്ല. മൊഴിയിലെ വൈരുധ്യം തീർക്കാൻ പൊലീസ് വീണ്ടും മൊഴിയെടുക്കും. അതേസമയം കേസിൽ ഇനി നിർണ്ണായകമാവുക പ്രതിയുടെ അമ്മ ഷെമിയുടെ മൊഴിയാകും. നിലവിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ നില അതീവ ഗുരുതരമാണ്.