'അമ്മയുടെ കഴുത്തിൽ ഷാൾ മുറുക്കി, കരയുന്നത് കണ്ടപ്പോൾ ചുറ്റിക കൊണ്ട് തലക്കടിച്ച് മരണം ഉറപ്പാക്കി'; അഫാന്റെ മൊഴി പുറത്ത്

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മൊഴി പുറത്ത്. ഉച്ചക്ക് 12 മണിയോടെയാണ് അമ്മയെ ആക്രമിക്കുന്നതെന്നും വഴക്കിട്ട ശേഷം കഴുത്തിൽ ഷാൾ മുറുക്കിയെന്നും അഫാൻ പൊലീസിന് മൊഴി നൽകി. അമ്മ മരിച്ചെന്നു കരുതി വീട് പൂട്ടി, ചുറ്റിക വാങ്ങി നേരെ പാങ്ങോട് എത്തി അമ്മൂമ്മയെ കൊന്നു. അവിടെ നിന്നും തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മ മരിച്ചിട്ടുണ്ടായിരുന്നില്ല. തുടർന്നു ചുറ്റിക കൊണ്ട് തലക്കടിച്ചുവെന്നും അഫാൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

അതേസമയം, ഇന്നലെ നടന്ന തെളിവെടുപ്പിൽ യാതൊരു ഭാവ ഭേദവുമില്ലാതെയായിരുന്നു അഫാൻ്റെ പെരുമാറ്റം. മുത്തശ്ശിയെ കൊന്ന രീതി പൊലീസിന് ഒരു ഭാവമാറ്റവുമില്ലാതെയാണ് വിവരിച്ചു നൽകിയത്. ബാഗിൽ ആയുധം വച്ച് വീട്ടിലെത്തിയെന്നും ആദ്യ കൊലക്കു പോകുന്നതിന് മുമ്പ് അമ്മയുടെ കഴുത്ത് ഞെരിച്ച് തല ചുമരിൽ ഇടിച്ചിരുന്നുവെന്നും അഫാൻ പറഞ്ഞു. എന്നാൽ കതക് തുറന്ന് കയറിയപ്പോൾ അമ്മ നിലത്ത് കിടന്ന് കരയുന്നത് കണ്ടു വീണ്ടും തലക്കടിച്ച് മരണം ഉറപ്പാക്കിയെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.

ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പാങ്ങോട്ടെ സൽമാ ബീവിയുടെ വീട്ടിലെത്തി പത്ത് മിനുട്ടിൽ തെളിവെടുപ്പ് പൂർത്തിയാക്കി വെഞ്ഞാറമൂട്ടിലെ അഫാന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. വെഞ്ഞാറമൂട്ടിലെ വീടിന് മുൻപിലും ആളുകൾ തടിച്ചുകൂടിയിരുന്നു. വീട്ടിൽ വെച്ച് അമ്മയെ ആക്രമിച്ചതും സഹോദരനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയത് എങ്ങനെയാണെന്നും തെല്ലും ഭാവ വ്യത്യാസമില്ലാതെ അഫാൻ വിശദീകരിച്ചു.

അഫാൻ സഹോദരനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയ വീട്ടിൽ അര മണിക്കൂർ തെളിവെടുപ്പ് നീണ്ടുനിന്നു. തുടർന്ന് അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി ഏഴോടെ പാങ്ങോട് സ്റ്റേഷനിലെത്തിച്ചു. മുത്തശിയെ കോലപ്പെടുത്തിയ കേസിൽ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.