ഫെമ നിയമത്തിന്റെ ലംഘനം; ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്ത് ഇഡി; അന്വേഷണം ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തുക്കളെ കുറിച്ചും

ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബോബി ചെമ്മണ്ണൂരിന്റെ ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തുക്കളെ കുറിച്ചും ഇഡി അന്വേഷണം നടത്തും. ഫെമ നിയമത്തിന്റെ ലംഘനമാണ് നിലവില്‍ ഇഡി അന്വേഷിക്കുന്നത്. ബോ ചെ ടീ നറുക്കെടുപ്പിനെ കുറിച്ചും ഫിജി കാര്‍ട്ടിനെ കുറിച്ചും അന്വേഷണം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഫിജി കാര്‍ട്ടിലൂടെ കള്ളപ്പണം ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണം ഫിജി കാര്‍ട്ടിലേക്കും നീളുന്നത്. നേരത്തെ ബോബി ചെമ്മണ്ണൂരിന്റെ ബോ ചെ ടീ നറുക്കെടുപ്പിനെതിരെ ലോട്ടറി വകുപ്പ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം. ‘ബോ ചെ ടീ നറുക്കെടുപ്പ്’ സര്‍ക്കാരിനെ കോടികളുടെ നഷ്ടത്തിലാക്കുന്നുവെന്നായിരുന്നു പരാതി.

ഇതേ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് ലോട്ടറി വകുപ്പ് പരാതി നല്‍കിയിരുന്നു. ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന ആരോപിച്ചാണ് ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ബോ ചെ നറുക്കെടുപ്പ്, ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലൂടെ ലോട്ടറി ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ബോ ചെ ടീ വില്‍പ്പന നടത്തിയ ലോട്ടറി ഏജന്‍സിക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ഏജന്‍സിക്ക് എതിരെയായിരുന്നു നടപടി. ലോട്ടറി ഏജന്‍സിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് നേരത്തെ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരുന്നു. ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബോചെ ഭൂമിപത്ര എന്ന സ്വകാര്യകമ്പനിയുടെ മറവില്‍ ചായപ്പെടി വില്‍പ്പനയും പ്രെമോഷനുമെന്ന പേരില്‍ ചായപ്പൊടി പായ്ക്കറ്റിന്റെ ഒപ്പം ലോട്ടറി ടിക്കറ്റും വില്‍ക്കുന്നുവെന്നാണ് സര്‍ക്കാര്‍ വകുപ്പ് ആരോപിച്ചിരിക്കുന്നത്.

ദിനംപ്രതി നറുക്കെടുപ്പും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നതിനാല്‍ സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ദിനംപ്രതി ബോബി ചെമ്മണ്ണൂര്‍ ഉണ്ടാക്കുന്നതെന്നും പൊലീസ് കേസില്‍ പറയുന്നു.