വഖഫ് ബില്ലിനെ എതിർക്കുക തന്നെചെയ്യുമെന്ന് കോൺഗ്രസ്. കെസിബിസി നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വോട്ടെടുപ്പ് ആവശ്യപ്പെടണോ എന്ന് ചൊവ്വാഴ്ച തീരുമാനിക്കും. ബില്ല് വരുമെന്ന് ഉറപ്പായാൽ സഖ്യകക്ഷികളുമായി ആലോചിക്കും. ആവശ്യമെങ്കിൽ കെസിബിസിയോട് സംസാരിക്കാനാണ് കോൺഗ്രസ് തീരുമാനം.
വഖഫ് നിയമഭേദഗതി ബില്ല് പാർലമെന്റിൽ ചർച്ചയ്ക്കു വരുമ്പോൾ എംപിമാർ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന ആവശ്യവുമായി കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ രംഗത്ത് വന്നിരുന്നു. ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്ന് കെസിബിസി പ്രസിഡൻ്റ് കൂടിയായ കർദ്ദിനാൾ ആവശ്യപ്പെട്ടു.
കേരളത്തിലെ എംപിമാർക്ക് മുന്നിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം അവസാനിക്കാനിരിക്കെ വഖഫ് ബിൽ സഭയിൽ പാസാക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ സജീവമാക്കിയ സാഹചര്യത്തിലാണ് കെസിബിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Read more
‘മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിക്ക് മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്ത വിധം ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യണം. മുനമ്പത്തെ ജനത്തിന് ഭൂമി വിറ്റ ഫറൂഖ് കോളേജ് തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എതിർ വാദം ഉന്നയിക്കത്തക്കവിധം വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്ളത് ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണം’ – കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെടുന്നു.