'ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യും'; തുക വർദ്ധിപ്പിക്കാനും പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി

ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ അഞ്ച് മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. കടുത്ത പണ ഞെരുക്കത്തിനിടയിലും സർക്കാർ അവശ വിഭാഗത്തെ ചേർത്ത് നിർത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 മുതൽ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. കഴിഞ്ഞ സര്‍ക്കാർ പശ്ചാത്തല വികസനത്തിന് ആവിഷ്കരിച്ചത് വൻകിട പദ്ധതികളാണ്. ശമ്പള പരിഷ്കരണം നടത്തി. പെൻഷൻ കുടിശിക ഇല്ലാതെ കൊടുത്തു. സമാനതകളില്ലാത്ത വികസനത്തിന് കിഫ്ബി വഹിച്ച പങ്ക് എല്ലാവർക്കും അറിയാം. തനത് വരുമാനം നീക്കി വച്ചാണ് കിഫ്ബി പ്രവർത്തിച്ചത്. കിഫ്ബിയെയും പെൻഷൻ കമ്പനിയേയും വായ്പാ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തി. സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതത്തിലും വെട്ടിക്കുറവ് വരുത്തി.

3 വർഷം കൊണ്ട് കേന്ദ്ര ഗ്രാന്‍റിൽ 19000 കോടിയുടെ കുറവ് ഉണ്ടായി. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്ന് പോലും പിൻമാറുന്ന അവസ്ഥയുണ്ടായി. തനതു വരുമാനം കൂട്ടിയാണ് പിടിച്ച് നിൽക്കുന്നത്. ക്ഷേമ ആനുകൂല്യങ്ങളിൽ കുടിശിക ഉണ്ട്. സമയബന്ധിതമായി സർക്കാർ കുടിശ്ശിക നിവാരണം നടത്തും. സാമൂഹ്യ സുരക്ഷാ പെൻഷൻ കൂട്ടാൻ സർക്കാരിന് പദ്ധതിയുണ്ട്. ചെലവുകൾ ചുരുക്കലിന് അതിശക്ത നടപടികൾ സ്വീകരിക്കും. വിവിധ വകുപ്പുകൾ ഈ മാസം 31 ന് അകം പ്രത്യേകം ഉത്തരവിറക്കണം.