ശരശയ്യയിലെ സിപിഎം ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

വെള്ളത്തിലെ മീന്‍ പോലെ ആയിരിക്കണം ജനങ്ങള്‍ക്കിടയിലെ കമ്മ്യൂണിസ്റ്റുകാര്‍. പ്രസക്ത വാക്യം മാവോയുടേതാണ്. ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ്. കേരളത്തിലെ സിപിഎം നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേരിട്ട വമ്പന്‍ പരാജയത്തിന്റെ സാഹചര്യത്തിലെങ്കിലും ഈ പാഠം ഉള്‍ക്കൊള്ളാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഓര്‍മ്മകളില്‍ വിലയം പ്രാപിക്കാനുള്ള സാധ്യത വിരളമല്ല.

തിരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടതിന് ശേഷം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. പിണറായിയുടെ ധാര്‍ഷ്ഢ്യവും പെരുമാറ്റവും ഉള്‍പ്പെടെ യോഗത്തില്‍ വിമര്‍ശന വിധേയമായി. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് പോലും പിണറായിക്കെതിരെ ഇത്തരത്തില്‍ എതിര്‍ ശബ്ദമുയര്‍ത്താന്‍ സഖാക്കള്‍ തയ്യാറായിട്ടില്ല.

ഇതൊരു തുടക്കമാണ്. വരാനിരിക്കുന്ന വിപ്ലവത്തിന്റെ തുടക്കം. സംസ്ഥാന സമിതി യോഗത്തില്‍ പിണറായിക്കെതിരെയും പാര്‍ട്ടി സെക്രട്ടറിക്കെതിരെയും എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അന്ത്യശ്വാസം വലിക്കുന്ന ഒരു പാര്‍ട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ അടയാളമായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

താഴെ തട്ടില്‍ പോസ്റ്റര്‍ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന സഖാക്കളുടെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ശബ്ദമായിരുന്നു വിവിധ ജില്ല കമ്മിറ്റികളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍. പാര്‍ട്ടി നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെനെയും പ്രത്യക്ഷമായി വിമര്‍ശിക്കാന്‍ തോമസ് ഐസക്കിന് പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് തോല്‍വി വേണ്ടി വന്നു.

തോമസ് ഐസക്കിന്റെ വിമര്‍ശനങ്ങള്‍ പിന്നീട് മറ്റുള്ളവര്‍ക്ക് പ്രചോദനമായി എന്നതാണ് വാസ്തവം. തോമസ് ഐസക്ക് നേര്‍ക്ക് നേരെ അയച്ച കൂരമ്പുകള്‍ക്ക് പിന്നാലെ സിപിഎമ്മില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാധാരണ സഖാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് ശരശയ്യ തീര്‍ക്കുകയായിരുന്നു. സംസ്ഥാന സമിതി യോഗം മുതല്‍ കഴിഞ്ഞ ദിവസം തോമസ് ഐസക്ക് ഫേസ്ബുക്കിലെഴുതിയ കുറിപ്പിന് വരെ വലിയ സ്വീകാര്യതയാണ് ഇടത് അനുഭാവികള്‍ നല്‍കുന്നത്.

തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പിന്നാലെ പാര്‍ട്ടി വിമര്‍ശനങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാന്‍ തീര്‍ത്ത ഒരു മുഖം മൂടി കൂടി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം അക്ഷരാര്‍ത്ഥത്തില്‍ പിച്ചി ചീന്തുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ ന്യായീകരണ കാപ്‌സ്യൂളുകളെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ളതാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കേരളത്തിലെ ഇടത് വോട്ടുകളില്‍ കുറവ് സംഭവിച്ചിട്ടില്ലെന്നും കോണ്‍ഗ്രസും ബിജെപിയും വോട്ട് ഷെയറിംഗ് നടത്തിയാണ് സിപിഎമ്മിനെ തകര്‍ത്തതെന്ന പൊള്ളയായ ആരോപണവും ഐസക്ക് പൊളിച്ചു കഴിഞ്ഞു. വോട്ടര്‍മാരുടെ മനോഭാവത്തില്‍വന്ന മാറ്റങ്ങളെ വായിക്കാന്‍ പാര്‍ട്ടിയ്ക്കായില്ലെന്ന് തുടങ്ങുന്ന കുറിപ്പില്‍ തോമസ് ഐസക്ക് വ്യക്തമായി പറയുന്നുണ്ട് പോളിംഗിന് മുമ്പുള്ള വിലയിരുത്തലും പോളിംഗിനു ശേഷം ബൂത്തുകളില്‍ നിന്നുള്ള വിലയിരുത്തലും താരമ്യപ്പെടുത്തുമ്പോള്‍ പല മണ്ഡലങ്ങളിലും ഗണ്യമായ തോതില്‍ എല്‍ഡിഎഫ് വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടില്ലായെന്നു കാണാന്‍ കഴിഞ്ഞുവെന്ന്.

എല്‍ഡിഎഫ് വോട്ടര്‍മാരെന്നു കരുതിയ ഒരു വലിയ വിഭാഗം യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തുവെന്നുള്ളതാണ് തെരഞ്ഞെടുപ്പ് പരാജയം കാണിക്കുന്നത്. ജനങ്ങളെ മനസിലാക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിയുന്നില്ല. ജനങ്ങളുമായുള്ള പാര്‍ട്ടിയുടെ ജീവല്‍ബന്ധം വളരെയേറെ ദുര്‍ബലപ്പെട്ടിരിക്കുന്നു. ഇതിന് ജനങ്ങളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വീഴ്ച സംഘടനാപരമാണ്. വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയിരിക്കുന്നു.

അഹങ്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നു. ഇത് പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും കാണാം. ജനങ്ങളോട് എപ്പോഴും വിനയത്തോടെവേണം പെരുമാറാന്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതെയാണ് തോമസ് ഐസക്ക് ഇവിടെ പറയാതെ പറഞ്ഞതെന്ന് പകല്‍ പോലെ വ്യക്തം. നേരത്തെയും അത് പറയാന്‍ ഐസക്ക് മടി കാണിച്ചിരുന്നില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഭേദപ്പെട്ട മന്ത്രിയായിരുന്ന തോമസ് ഐസക്കിനെ വീട്ടിലിരുത്തിക്കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ രൂപീകരിച്ചത്.

അധികാരം നഷ്ടമായ ഘട്ടത്തിലൊന്നും പിണറായിക്കെതിരെയോ പാര്‍ട്ടി നേതൃത്വത്തിനെതിരെയോ വാ തുറക്കാന്‍ തയ്യാറാകാതിരുന്ന വിനീത വിധേയനായ പാര്‍ട്ടി പ്രവര്‍ത്തകന് ക്ഷമിക്കാനാവുന്നതായിരുന്നില്ല ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ തന്നെ ബലി നല്‍കിയത്.

കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള അഴിമതി കേസുകളും സംസ്ഥാനത്തെ വമ്പന്‍ പരാജയത്തിന് വേണ്ട പിന്തുണ നല്‍കിയെന്നതും കിഫ്ബിയുടെ പിതാവിന് പറയാതിരിക്കാന്‍ സാധിച്ചില്ല. അതുതന്നെയാണ് തന്റെ കുറിപ്പിലൂടെ സഹകരണ ബാങ്കുകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിലുണ്ടായ ഉദാസീന മനോഭാവം പലയിടത്തും ഗൗരവമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും തട്ടിപ്പുകള്‍ പാര്‍ട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞുവച്ചത്.

എസ്എഫ്‌ഐയില്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും തോമസ് ഐസക്ക് മടി കാണിച്ചില്ല.
മുന്‍കാലത്ത് സര്‍ഗ്ഗാത്മകതയിലും പഠിത്തത്തിലും മുന്‍നില്‍ക്കുന്നവര്‍ സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നുവെന്ന് എഴുതിയ ഐസക്ക് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ അരാഷ്ട്രീയവല്‍ക്കരണത്തിനാണ് മുന്‍തൂക്കമെന്ന് കുറിച്ചത് എസ്എഫ്‌ഐയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ കൂടി ചൂണ്ടിക്കാട്ടുകയാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ജനങ്ങളുടെ മഹത്തായ ഒസ്യത്താണ്. പാര്‍ട്ടിയില്‍ ഇല്ലെങ്കിലും അവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അങ്ങനെ നാനാകോണുകളില്‍ നിന്നുണ്ടാകുന്ന വിമര്‍ശനങ്ങള്‍ക്കും ചെവി കൊടുത്ത് അവയില്‍ നിന്ന് ഉള്‍ക്കൊള്ളാവുന്നവ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്ന് ഐസക്കിന്റെ വാക്കുകള്‍ ഇടത് വിശ്വാസികളില്‍ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

വര്‍ഗീയ രാഷ്ട്രീയം രാജ്യം ഭരിക്കുന്ന കാലത്ത് ഇടത് രാഷ്ട്രീയം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളുടെ ഒടുവിലത്തെ പ്രതീക്ഷയാണ്. പാര്‍ശ്വ വത്കരിക്കപ്പെടുന്ന പ്രതീക്ഷയറ്റുപോകുന്ന ഒരു ജനവിഭാഗത്തിന്റെ അവസാന പ്രതീക്ഷ.