ആ പരിപ്പ് കേരളത്തില്‍ വേവുമോ; അരിയ്ക്കും ആട്ടയ്ക്കും ശേഷം ഭാരത് പരിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

അരിയ്ക്കും ആട്ടയ്ക്കും ശേഷം പരിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ എത്തുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തില്‍ ഭാരത് അരിയും ആട്ടയും എത്തിച്ച കേന്ദ്ര സര്‍ക്കാര്‍ അടുത്തതായി പരിപ്പും സംസ്ഥാന വിപണിയിലെത്തിക്കുന്നു. കിലോ ഗ്രാമിന് ഏകദേശം 89 രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിപണിയില്‍ കിലോ ഗ്രാമിന് 93.5 രൂപ വിലയുള്ള ചുവന്ന പരിപ്പാണ് നാല് രൂപയുടെ ഡിസ്‌കൗണ്ടില്‍ കേരളത്തിലെത്തുന്നത്. കേന്ദ്രീയ ഭണ്ഡാര്‍, റേഷന്‍ കടകള്‍ മുഖേനയായിരിക്കും വില്‍പ്പന. ആദ്യ ഘട്ടത്തില്‍ എന്‍എഎഫ്ഇഡിയും എന്‍സിസിഎഫും സംയുക്തമായി കേന്ദ്രീയ ഭണ്ഡാര്‍ വഴി വിതരണം ചെയ്യും.

ഭാരത് അരി കേരളത്തില്‍ കിലോ ഗ്രാമിന് 29 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. ഭാരത് ആട്ട ഉപഭോക്താക്കളിലേക്കെത്തിയത് 27.50 രൂപയ്ക്കുമാണ്. ഭാരത് ബ്രാന്റ് ഉത്പന്നങ്ങളെല്ലാം വിലക്കുറവിലാണ് ഉപഭോക്താക്കളിലേക്കെത്തുന്നത്. ഉടന്‍ ഭാരത് പരിപ്പ് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.