ബിജെപി സര്‍ക്കാര്‍ കുംഭമേളയെ സ്വയം പ്രമോഷനുള്ള സ്ഥലമായി കണക്കാക്കുന്നു; അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ല; കൂട്ടമരണത്തില്‍ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

ബിജെപി സര്‍ക്കാര്‍ കുംഭമേള സ്വയം പ്രമോഷനുള്ള സ്ഥലമായാണ് കണക്കാക്കാക്കുന്നതെന്ന് സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കുംഭമേളയില്‍ ആസൂത്രണം ചെയ്യുന്നതില്‍ സര്‍ക്കാരിന് തെറ്റുപറ്റി. ആളുകള്‍ക്ക് ടോയ്ലറ്റ് പോലുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത് സര്‍ക്കാരിന്റെ കണ്ണില്‍പ്പെടുന്നില്ല. വിഐപികളുടെ വരവ് മൂലം സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

കുംഭമേളയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് പത്തിലധികം പേര്‍ മരിച്ച സംഭവത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. വിഐപികള്‍ക്ക് വരാന്‍ റോഡ് വണ്‍വേ ആക്കുന്നതിനാല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് സാധാരണ ജനങ്ങളാണ്. അതിനാല്‍ സര്‍ക്കാര്‍ തന്നെ ഇതിന് പരിഹാരമുണ്ടാക്കണം.

Read more

കുംഭമേളയുടെ ബജറ്റ് 10,000 കോടിയാണ്, ഈ ബജറ്റില്‍ ഉണ്ടാകേണ്ട സൗകര്യങ്ങള്‍ അവിടെയില്ല, വരുന്ന പാവപ്പെട്ട ആളുകള്‍ക്ക് സര്‍ക്കാര്‍ പരമാവധി സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദേഹം പറഞ്ഞു. കുംഭമേളയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് പതിനഞ്ചോളം പേര്‍ മരണമടഞ്ഞതോടെയാണ് അഖിലേഷ് യാദവ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.