ആറ് ആഴ്ചയ്ക്കിടെ 16 അസ്വാഭാവിക മരണം! രജൗരിയിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ജമ്മു കാശ്മീരിലെ രജൗരിയിൽ ആറ് ആഴ്ചയ്ക്കിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് പതിനാറുപേർ. ഡിസംബർ 7 മുതലാണ് ബുധാൽ ​ഗ്രാമത്തിൽ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ ​ഗ്രാമത്തിലെ 5700 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ വൈറസിന്റെയോ ബാക്ടീരിയയുടെയോ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

മരണപ്പെട്ടവരെല്ലാം തന്നെ ഒരേ ആരോഗ്യ അവസ്ഥ മൂലമാണ് മരണപ്പെട്ടിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിദ​ഗ്ധ സംഘം ഇന്ന് സ്ഥലം സന്ദർശിക്കും. സംഘത്തെ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് നയിക്കുന്നത്. ഇതു കൂടാതെ കൃഷി, കെമിക്കൽസ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറൻസിക് വിദഗ്ധരും സംഘത്തിലുണ്ട്.

തലച്ചോറിൽ നീർക്കെട്ട് മരണപ്പെട്ട എല്ലാവരിലും അനുഭവപ്പെട്ടിരുന്നു. തലച്ചോറിൽ സാരമായ തകരാറ് അനുഭവപ്പെട്ടിരുന്നു. ഇവരുടെ രോഗാവസ്ഥയിൽ പുരോഗതിയുണ്ടാക്കാൻ സാധ്യമാക്കുന്ന അവസ്ഥയുണ്ടായിരുന്നില്ല. ഡിസംബർ 7 മുതൽ ജനുവരി 17നും ഇടയിലായാണ് ഇവിടെ അസ്വാഭാവികമായി 16 പേർ മരണപ്പെട്ടത്. അതേസമയം ന്യൂറോടോക്സിനുകളാണ് അസ്വാഭാവിക മരണത്തിന് പിന്നിലെന്ന് ശനിയാഴ്ച ആരോഗ്യ വകുപ്പ് മാധ്യമ പ്രവർത്തകരോട് വിശദമാക്കിയിരുന്നു. കടുത്ത പനി, തലചുറ്റൽ, ബോധക്ഷയം എന്നിവയോടെയാണ് രോഗികൾ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തിയാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read more

നിലവിൽ അസുഖ ബാധിതയായ 15കാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 2024 ഡിസംബറിൽ ഒരു കുടുംബത്തിലെ 7 പേർ അസുഖ ബാധിതരായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ 5 പേർ മരിക്കുകയും ചെയ്തു. ഡിസംബർ 12ന് മറ്റൊരു കുടുംബത്തിലെ 9 പേർക്കും അസുഖം ബാധിച്ചു. ഇതിൽ 3 പേരാണ് മരണപ്പെട്ടത്. ഒരു മാസത്തിനുശേഷം 10 പേർക്ക് അസുഖം ബാധിച്ചതിൽ 5 കുട്ടികൾ മരിച്ചു. ഇവർ സമൂഹ അന്നദാനത്തിൽ പങ്കെടുത്തതായും റിപ്പോർട്ടുണ്ട്. 1.5 കിലോമീറ്ററിനുള്ളിലാണ് മരണങ്ങളുണ്ടായ 3 വീടുകളും സ്ഥിതി ചെയ്യുന്നത്. പകർച്ചവ്യാധിയോ മറ്റ് ബാക്ടീരിയ, ഫംഗസ് ബാധയോ അല്ല മരണകാരണമെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കശ്മീർ സർക്കാർ അറിയിച്ചിട്ടുള്ളത്.