മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തി കര്‍ണാടക; തദ്ദേശീയര്‍ക്ക് 75 ശതമാനം ജോലി സംവരണം; പതിനായിരക്കണക്കിന് മലയാളികളുടെ പണി തെറിക്കും; ആശങ്കയില്‍ കേരളം

സ്വകാര്യ സ്ഥാനപങ്ങളിലെ ജോലിയില്‍ മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തി സിദ്ധരാമയ്യ സര്‍ക്കാര്‍. കര്‍ണാടകത്തില്‍ വ്യവസായമേഖലയില്‍ തദ്ദേശീയര്‍ക്ക് 75 ശതമാനംവരെ നിയമനങ്ങള്‍ സംവരണംചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിന് കര്‍ണാടക മന്ത്രിസഭ അംഗീകാരംനല്‍കി. ഇതോടെ കര്‍ണാടകയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളികളുടെ നിലനില്‍പ്പ് ഭീഷണിയിലായി.

കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്‍ക്ക് സംവരണംനല്‍കാനുമാണ് ബില്‍ പറയുന്നത്. 15 വര്‍ഷത്തിലധികമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയ, കന്നഡയറിയുന്ന മലയാളികളുള്‍പ്പെടെയുള്ള ഇതരസംസ്ഥാനക്കാര്‍ക്ക് ബില്ലിന്റെ ഗുണംലഭിക്കും. ഇവര്‍ നിയമനത്തിനുമുന്‍പ് നിര്‍ദിഷ്ടപരീക്ഷ പാസാകണമെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു.
എന്നാല്‍, 15 വര്‍ഷത്തിലധികമായി കര്‍ണാടകത്തില്‍ താമസിക്കുന്ന മലയാളികള്‍ കുറവാണ്.

വ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്മെന്റ് തസ്തികകളില്‍ 50 ശതമാനവും മാനേജ്മെന്റ് ഇതരതസ്തികകളില്‍ 75 ശതമാനവും തദ്ദേശീയര്‍ക്ക് സംവരണംചെയ്യാനാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്. ബില്‍, നടപ്പുനിയമസഭാസമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.

കര്‍ണാടക സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ഇന്‍ ദ ഇന്‍ഡസ്ട്രീസ്, ഫാക്ടറീസ്, ആന്‍ഡ് അദര്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍-2024 എന്നപേരില്‍ രൂപംനല്‍കിയ ബില്ലിനാണ് അംഗീകാരംനല്‍കിയത്. ജോലിക്കുള്ള അപേക്ഷകര്‍ കന്നഡഭാഷ ഒരു വിഷയമായി പഠിച്ച് പത്താംക്ലാസ് പരീക്ഷ പാസായിരിക്കണം.

അല്ലെങ്കില്‍ സര്‍ക്കാര്‍ വിജ്ഞാപനംചെയ്യുന്ന നോഡല്‍ ഏജന്‍സി നടത്തുന്ന കന്നഡ നൈപുണി ടെസ്റ്റ് പാസാകണം. അപേക്ഷകരായി വേണ്ടത്ര തദ്ദേശീയരെത്തിയില്ലെങ്കില്‍ നിയമത്തില്‍ ഇളവുവരുത്താന്‍ സ്ഥാപനം സര്‍ക്കാരിന് അപേക്ഷനല്‍കണം. അന്വേഷണം നടത്തിയശേഷം സര്‍ക്കാര്‍ ആവശ്യമായ ഉത്തരവുനല്‍കും. അതേസമയം, തദ്ദേശീയരായ അപേക്ഷകര്‍ മാനേജ്മെന്റ് തസ്തികകളില്‍ 25-ലും മാനേജ്മെന്റ് ഇതരതസ്തികകളില്‍ 50 ശതമാനത്തിലും കുറയാന്‍പാടില്ലെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 രൂപമുതല്‍ 25,000 രൂപവരെ പിഴയിടുമെന്നും ബില്ലില്‍ പറയുന്നു.

കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ഉള്ളതും കേരളത്തില്‍ നിന്നുള്ളവരാണ്. സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം തകര്‍ക്കുക കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും സാമൂഹിക ചുറ്റുപാടുകളെയുമായിരിക്കും.