2024ൽ വിദ്വേഷ പ്രസംഗങ്ങളിൽ 74% വർദ്ധനവ്, കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, പ്രധാനമന്ത്രിയുടെ നാവിൽ നിന്ന് വന്നത് 63 തവണ: റിപ്പോർട്ട്

വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ‘സെൻ്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റിന്’ (സിഎസ്ഒഎച്ച്) കീഴിലുള്ള ഇന്ത്യാ ഹേറ്റ് ലാബ്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലെ വിദ്വേഷ പ്രസംഗത്തെക്കുറിച്ചുള്ള വാർഷിക ഡാറ്റ പുറത്തുവിടുന്ന സംഘടനയാണ്. ഇന്ത്യ ഹേറ്റ് ലാബ് രണ്ട് ദിവസം മുന്നേ പുറത്ത് വിട്ട കണക്കിൽ ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളിൽ ക്രമാതീതമായി വർദ്ധനവുണ്ടായതായി ചൂണ്ടികാണിക്കുന്നു. 2024ൽ ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളിൽ 2023നേക്കാൾ 74% വർദ്ധനവ് ഉണ്ടായതയാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2023ൽ 688 വിദ്വേഷ പ്രസംഗങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ കഴിഞ്ഞ വർഷം 1165 വിദ്വേഷ പ്രസംഗങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

രേഖപ്പെടുത്തിയ 1,165 വിദ്വേഷ പ്രസംഗങ്ങളിൽ 98.5% കേസുകളും പ്രത്യക്ഷമായോ ക്രിസ്ത്യാനികൾക്കൊപ്പമോ മുസ്ലീം സമൂഹത്തെ ലക്ഷ്യം വെച്ചുതള്ളതാണ്. അതേപോലെ 10% കേസുകൾ ക്രിസ്ത്യാനികളെ പ്രത്യക്ഷമായോ മുസ്ലീങ്ങൾക്കൊപ്പമോ ലക്ഷ്യം വെച്ചുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാരതീയ ജനതാ പാർട്ടി (ബിജെപി), നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) ഭരിക്കുന്ന സംസ്ഥാനങ്ങളിലോ അല്ലെങ്കിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ പരിധിയിൽ ഉള്ള പ്രദേശങ്ങളിലോ ആണ് വിദ്വേഷ പ്രസംഗങ്ങളിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. 931(79.9%) കേസുകൾ ബിജെപി ഭരണ പ്രദേശങ്ങളിൽ രേഖപെടുത്തിയപ്പോൾ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 234 (20%) വിദ്വേഷ പ്രസംഗ സംഭവങ്ങളാണ് രേഖപ്പെടുത്തിയത്.

ഉത്തർപ്രദേശ് (242), മഹാരാഷ്ട്ര (210), മധ്യപ്രദേശ് (98) എന്നീ സംസ്ഥാനങ്ങളാണ് വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. ബിജെപിയും അവരുടെ സഖ്യകക്ഷികളും ഭരിക്കുന്ന ഈ മൂന്ന് സംസ്ഥാനങ്ങളിൽ 2024ൽ രേഖപ്പെടുത്തിയ മൊത്തം വിദ്വേഷ പ്രസംഗങ്ങൾ 47% ആണ്. വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ വ്യക്തികളിൽ മുൻപന്തിയിലും ബിജെപിയുടെ നേതാക്കൾ തന്നെയാണ്. വിദ്വേഷ പ്രസംഗങ്ങൾ ഏറ്റവും കൂടുതൽ നടത്തിയ പത്ത് പേരിൽ ആറ് പേർ രാഷ്ട്രീയക്കാരാണ്. അതിൽ തന്നെ ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഉൾപ്പെടുന്നു. ആദിത്യനാഥ് 86 (7.4%) വിദ്വേഷ പ്രസംഗങ്ങൾ നടത്തിയപ്പോൾ, മോദി 63 വിദ്വേഷ പ്രസംഗങ്ങൾ നടത്തി.

Read more

2024-ൽ ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗ പരിപാടികൾ സംഘടിപ്പിച്ച ബിജെപിയുടെ 340 (29.2%) കേസുകളും ഈ രൂപത്തിൽ വന്നതാണ്. ഇതിൽ മിക്ക പരിപാടികളും പൊതുതിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് നടന്നത് എന്നതാണ് കൂടുതൽ ആശങ്കാജനകം. 2023-ൽ ബിജെപി 50 അത്തരം പരിപാടികൾ സംഘടിപ്പിച്ചിരുന്നതിനാൽ ഇത് 580% വർദ്ധനവാണ് കാണിക്കുന്നത്.