ഓംലെറ്റില്‍ പാറ്റ, വിവാദങ്ങള്‍ക്ക് വിരാമമില്ലാതെ എയര്‍ ഇന്ത്യ; രണ്ട് വയസുകാരിക്ക് ഭക്ഷ്യവിഷ ബാധ

ആകാശത്തും വിവാദങ്ങള്‍ക്ക് വിരാമമില്ലാതെ എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ ലഭിച്ചെന്നാണ് എയര്‍ ഇന്ത്യയ്‌ക്കെതിരെയുള്ള പുതിയ ആരോപണം. വിമാനത്തിനുള്ളില്‍ എയര്‍ ഇന്ത്യ വിളമ്പിയ ഓംലെറ്റിനുള്ളില്‍ നിന്ന് പാറ്റയെ കണ്ടെത്തിയെന്നാണ് പരാതി. സെപ്റ്റംബര്‍ 17ന് ആയിരുന്നു സംഭവം നടന്നത്.

ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി തന്റെ എക്‌സ് പേജിലൂടെ വെളിപ്പെടുത്തി. ഇതോടൊപ്പം ഓംലെറ്റിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഐ 101 എന്ന വിമാനത്തില്‍ സെപ്റ്റംബര്‍ 17ന് ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്നു പരാതിക്കാരി.

തനിക്ക് കഴിക്കാന്‍ നല്‍കിയ ഓംലെറ്റില്‍ പാറ്റയെ കണ്ടെത്തിയെന്നും എന്നാല്‍ ഇത് കണ്ടെത്തുമ്പോഴേക്കും രണ്ട് വയസുള്ള തന്റെ മകള്‍ ഓംലെറ്റിന്റെ പകുതിയോളം കഴിച്ചിരുന്നതായും യാത്രക്കാരി പറയുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞിന് ഭക്ഷ്യവിഷബാധയേറ്റതായും പരാതിക്കാരി തന്റെ എക്‌സ് പേജിലൂടെ വെളിപ്പെടുത്തി.

യാത്രക്കാരി തന്റെ പോസ്റ്റില്‍ എയര്‍ ഇന്ത്യയെയും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനെയും വ്യോമയാന മന്ത്രിയെയും ടാഗ് ചെയ്തിട്ടുണ്ട്. സംഭവം എക്‌സ് പേജിലെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതോടെ യാത്രക്കാരിയുടെ പരാതിയ്ക്ക് മറുപടിയുമായി എയര്‍ ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്.

Read more

തങ്ങളുടെ ഒരു യാത്രക്കാരിയ്ക്ക് ഉണ്ടായ ദുരനുഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ഇതേ കുറിച്ച് അന്വേഷണം നടത്താന്‍ ഉടന്‍തന്നെ ബന്ധപ്പെട്ട കാറ്ററിംഗ് സര്‍വീസ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എയര്‍ ഇന്ത്യ പ്രതികരിച്ചു.