ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ

ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ ഒരു പ്രതിക്ക് കൂടി പരോൾ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. അനന്തരവന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രതികളിലൊരാളായ രമേശ് ചന്ദാനയ്ക്കാണ് കോടതി പത്തു ദിവസത്തെ പരോൾ അനുവദിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചന്ദാന
പരോളിനായി അപേക്ഷ നൽകിയത്.

അയ്യായിരം രൂപയുടെ ജാമ്യബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദിവ്യേഷ് എ ജോഷിയുടെ ബഞ്ച് പരോൾ അനുവദിക്കാൻ തീരുമാനിച്ചത്. പരോൾ നൽകുന്നതിനെ ഗുജറാത്ത് സർക്കാർ എതിർത്തുമില്ല. പരോൾ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ജയിലിലെത്തി കീഴടങ്ങണമെന്ന് കോടതി ചന്ദാനയോട് നിർദേശിച്ചു.

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കേസിലെ പ്രതികൾ ജനുവരി 21നാണ് പ്രതികൾ ജയിലിൽ കീഴടങ്ങിയത്. ഇതിന് ശേഷം രണ്ടാം തവണയാണ് പ്രതികൾക്ക് പരോൾ അനുവദിക്കുന്നത്. ഫെബ്രുവരി ഏഴു മുതൽ 11വരെ പ്രദീപ് മോധിയ എന്ന പ്രതിക്കാണ് നേരത്തെ കോടതി പരോൾ അനുവദിച്ചിരുന്നത്. ഭാര്യാ പിതാവിന്റെ അന്ത്യചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നു പരോൾ.

സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്ന് ജനുവരി 21ന് അർധരാത്രിയാണ് ബിൽക്കീസ് ബാനു പ്രതികൾ ഗോധ്ര സബ് ജയിലിൽ കീഴടങ്ങിയത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ഇടക്കാലത്ത് മോചിപ്പിച്ച ഗുജറാത്ത് ഗവൺമെന്റിന്റെ തീരുമാനം റദ്ദാക്കിയിരുന്നു സുപ്രീംകോടതിയുടെ ചരിത്രവിധി. 1992ലെ ജയിൽ ശിക്ഷയിൽ ഇളവു കൊടുക്കൽ നയപ്രകാരം 2022 മെയിലാണ് പ്രതികളെ സംസ്ഥാന സർക്കാർ വിട്ടയച്ചിരുന്നത്. ഇതിനെതിരെ ബിൽക്കീസ് ബാനു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

2002ലെ ഗുജറാത്ത് കലാപ വേളയിലാണ് പ്രതികൾ ബിൽക്കീസിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അന്ന് അഞ്ചു മാസം ഗർഭിണിയായിരുന്നു 21കാരിയായ ബിൽക്കീസ്. മൂന്നര വയസായ മകൾ സലീഹയെയും പ്രതികൾ കൊല്ലപ്പെടുത്തിയിരുന്നു. രാധേശ്യാം ഷാ, ജസ്വന്ത് നൈ, ഗോവിന്ദ് നൈ, കേസർ വൊഹാനിയ, ബാക വൊഹാനിയ, രാജു സോണി, രമേശ് ചന്ദന, ശൈലേഷ് ഭട്ട്, ബിപിൻ ജോഷി, മിതേഷ് ഭട്ട്, പ്രതീപ് മോധിയ എന്നിവരാണ് കേസിലെ പ്രതികൾ. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.