പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച 128 എംപിമാര്‍; പ്രതികൂലിച്ച് 95 പേര്‍; രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍; ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു

ലോക്‌സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കിയെടുത്ത് കേന്ദ്ര സര്‍ക്കാര്‍. ഇന്നു പുലര്‍ച്ചെ 2.33 നാണ് രാജ്യസഭയില്‍ ബില്‍ ബാസാക്കിയത്. ബില്ലിനെ ഭരപക്ഷത്തുള്ള 128 എംപിമാര്‍ പിന്തുണച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. ഇതോടെ ബില്‍ നിയമമാകും. നിര്‍ദിഷ്ട നിയമനിര്‍മാണം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിലവില്‍ വരും. ഇതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഇല്ലാതാകും.

ജനത്തിന്റെ വികാരം മനസിലാക്കിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ബില്ലിനെ പിന്തുണയ്ക്കണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെടുന്നു. എംപിമാരോട് വിഷയം ഉന്നയിച്ചിട്ട് പരിഹാരമില്ലാത്തതു കൊണ്ടാണ് തങ്ങളോട് പറഞ്ഞതെന്നും കിരണ്‍ റിജിജു.

കര്‍ണാടക വഖഫില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ രാജ്യസഭയില്‍. വഖഫ് ഭൂമി കയ്യേറ്റം നടത്തിയിട്ടില്ലെന്ന് വാദിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ. ആരോപണങ്ങള്‍ തെളിയിക്കാന്‍ ബിജെപി തയ്യാറാകണം. അല്ലെങ്കില്‍ അനുരാഗ് ഠാക്കൂര്‍ രാജിവയ്ക്കണമെന്ന് ഖര്‍ഗെ പറഞ്ഞു.

ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ എടുത്തുമാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചര്‍ച്ചയില്‍ സംസാരിക്കവെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. വഖഫ് ഭേദഗതി ബില്ല് മുനമ്പം പ്രശ്നത്തിന് പരിഹാരമാകില്ലെന്നും മുനമ്പം പ്രശ്നവുമായി ബന്ധപ്പെട്ട ചില ഭേദഗതികള്‍ ഉണ്ടാകും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ. മാണി എംപിയും പറഞ്ഞു. അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ ഘടനമാറ്റുന്ന നടപടികളില്‍ തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് ജോണ്‍ ബ്രിട്ടാസ് എംപിയും സംസാരിച്ചു. ജനങ്ങള്‍ക്കിടയില്‍ എല്ലാവിധത്തിലും ഭിന്നിപ്പുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഭരണഘടനയില്‍ വിശ്വാസമുണ്ടെങ്കില്‍ വഖഫ് ബില്‍ പിന്‍വലിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. രാജ്യസഭയില് സംസാരിക്കുന്നതിനിടെ മുനമ്പത്തെക്കുറിച്ചും കേരളത്തിലെ ബിജെപിയെക്കുറിച്ചും ജോണ്‍ ബ്രിട്ടാസ് പരാമര്‍ശിച്ചു.

ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നവരുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം ക്രിസ്ത്യാനികള്‍ക്കെതിരെ 700 ആക്രമണങ്ങളാണ് നടന്നത്. നിരവധി പള്ളികള്‍ കത്തിച്ചു. നവി മുംബൈയില്‍ തടവില്‍ കഴിയുന്നതിനിടെ മരിച്ച സ്റ്റാന്‍ സ്വാമിയെ മറക്കാന്‍ പറ്റുമോ എന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗം വന്ന് ഒരു തുള്ളിവെള്ളം ഇറക്കാന്‍ പറ്റാതെ ആ മനുഷ്യനെ നിങ്ങള്‍ കൊന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ആഞ്ഞടിച്ചു. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നത് മറക്കാന്‍ കഴിയുമോ എന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. മുപ്പത് വെള്ളിക്കാശിന് യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ഒരു കഥാപാത്രമുണ്ട് ബൈബിളില്‍. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഇവിടെ ഇരിക്കുന്നത്. കുരിശിന്റെ പേരിലും ക്രിസ്ത്യാനിയെന്ന് പറഞ്ഞ ചില ആളുകളുണ്ട്. അവര്‍ യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തവരാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കഴിഞ്ഞദിവസം തങ്ങള്‍ എമ്പുരാന്‍ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എമ്പുരാന്‍ സിനിമയില്‍ ഒരു കഥാപാത്രമുണ്ട്, മുന്ന. ആ മുന്നയെ ഇവിടെക്കാണാം. ഈ ബിജെപി ബെഞ്ചുകളില്‍ ഒരു മുന്നയെ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും. കേരളം തിരിച്ചറിയും അതാണ് കേരളത്തിന്റെ ചരിത്രം. നിങ്ങളുടെ വിഷത്തെ ങ്ങള്‍ അവിടെനിന്ന് മാറ്റിനിര്‍ത്തി. ഒരാള്‍ ജയിച്ചിട്ടുണ്ട്. തങ്ങള്‍ നേമത്ത് അക്കൗണ്ട് പൂട്ടിച്ചപോലെ വൈകാതെ തന്നെ ആ അക്കൗണ്ടും തങ്ങള്‍ പൂട്ടിക്കും. ഒരു തെറ്റുപറ്റി മലയാളിക്ക്. ആ തെറ്റ് തങ്ങള്‍ വൈകാതെ തിരുത്തുമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

Read more

വഖഫ് ഭേദഗതി ബില്ല് ബുധനാഴ്ച ലോക്സഭ പാസാക്കിയിരുന്നു. 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും രണ്ട് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പ് പ്രക്രിയയ്ക്കും ശേഷമാണ് ബില്ല് പാസായത്.