ആന്ധ്രയ്ക്ക് ഇനി അമരാവതി മാത്രം തലസ്ഥാനം; വിശാഖപട്ടണത്തെ വ്യാവസായിക തലസ്ഥാനമായി വികസിപ്പിക്കും; ജഗന്റെ തീരുമാനങ്ങള്‍ പൊളിച്ചെഴുതി നായിഡു

ആന്ധ്രപ്രദേശിന്റെ തലസ്ഥാനം അമരാവതി തന്നെ ആയിരിക്കുമെന്ന് വ്യക്തമാക്കി
ടിഡിപി അധ്യക്ഷനും നിയുക്ത മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു. ഇന്നു സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് അദേഹം നിലപാട് പ്രഖ്യാപിച്ചത്.

പോളവാരം ജലസേചന പദ്ധതി പൂര്‍ത്തിയാക്കുമെന്നും വിശാഖപട്ടണത്തെ സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായി വികസിപ്പിക്കുമെന്നും വിജയവാഡയില്‍ നടന്ന എന്‍.ഡി.എ യോഗത്തില്‍ അദേഹം വ്യക്തമാക്കി.

അമരാവതി നമ്മുടെ ആന്ധ്രയുടെ തലസ്ഥാനമാകും. മൂന്ന് തലസ്ഥാനം സൃഷ്ടിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശ്യമില്ല. വിശാഖപട്ടണം വ്യാവസായിക തലസ്ഥാനമാകും. വിശാഖപട്ടണത്തിന്റെയും റായലസീമയുടെയും വികസനത്തിനായി പ്രത്യേക പ്രാധാന്യം നല്‍കും. പ്രതികാര രാഷ്ട്രീയമല്ല, ക്രിയാത്മക രാഷ്ട്രീയമാണ് നാം സ്വീകരിക്കേണ്ടതെന്നും അദേഹം പറഞ്ഞു.

2019ല്‍ അധികാരമേറ്റ ജഗന്‍ മോഹന്‍ റെഡി സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനുമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അമരാവതിയെ നിയമനിര്‍മാണ തലസ്ഥാനം, വിശാഖപട്ടണം ഭരണതലസ്ഥാനം, കുര്‍ണൂര്‍ നീതിന്യായ ആസ്ഥാനം എന്നിങ്ങനെയായിരുന്നു പദ്ധതി. എന്നാല്‍, ഈ പദ്ധതിയെ ആദ്യമുതല്‍ ടിഡിപി തള്ളിയിരുന്നു. അമരാവതി തലസ്ഥാനമാക്കുമെന്നത് ഇത്തവണ ടി.ഡി.പി മുന്നോട്ട് വെച്ച തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു.