സിക്കിമില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ബിനാഗുഡി യൂണിറ്റിലെ നാല് സൈനികര്‍ക്ക് വീരമൃത്യു

സിക്കിമില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ക്ക് വീരമൃത്യു. സിക്കിമിലെ പാക്‌യോംഗ് ജില്ലയിലെ സില്‍ക്ക് റൂട്ടിലായിരുന്നു അപകടം നടന്നത്. പശ്ചിമ ബംഗാളിലെ ബിനാഗുഡി യൂണിറ്റില്‍ നിന്നുള്ള സൈനികരാണ് വീരമൃത്യു വരിച്ചത്. പശ്ചിമ ബംഗാളിലെ പെദോംഗില്‍ നിന്ന് സിക്കിമിലെ സുലുക്കിലേക്ക് പുറപ്പെട്ടതായിരുന്നു അപകടത്തില്‍പ്പെട്ട സൈനികര്‍.

മധ്യപ്രദേശ് സ്വദേശിയായ ഡ്രൈവര്‍ പ്രദീപ് പട്ടേല്‍, മണിപ്പൂര്‍ സ്വദേശിയായ ക്രാഫ്റ്റ്മാന്‍ ഡബ്ല്യൂ പീറ്റര്‍, ഹരിയാന സ്വദേശി നായിക് ഗുര്‍സേവ് സിംഗ്, തമിഴ്‌നാട് സ്വദേശിയായ സുബേദാര്‍ കെ തങ്കപാണ്ടി എന്നിവരാണ് അപകടത്തില്‍പ്പെട്ട സൈനികര്‍. വാഹനം റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.

700-800 അടി താഴ്ചയിലേക്കാണ് റോഡില്‍ നിന്ന് തെന്നി നീങ്ങിയ വാഹനം മറിഞ്ഞത്. റെനോക്ക്-റോംഗ്ലി സംസ്ഥാന പാതയില്‍ ദാലോപ്ചന്ദ് ദാരയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.