ലോകസഭയിലേക്ക് കിട്ടിയില്ല; നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും; ഐക്യം തകര്‍ക്കരുത്; മഹാവികാസ് അഘാഡിയോട് ശരദ് പവാര്‍

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ മത്സരിക്കുമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. മഹാവികാസ് അഘാഡിയിലെ (എംവിഎ) പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സീറ്റിന് തങ്ങളാണ് അര്‍ഹരെന്നും പവാര്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മറ്റ് സഖ്യകക്ഷികളേക്കാള്‍ കുറച്ച് സീറ്റുകളിലാണ് തങ്ങള്‍ മത്സരിച്ചത്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥിതി വ്യത്യസ്തമാണ്.

പുണെയില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പവാര്‍ നിലപാട് വ്യക്തമാക്കിയത്. യോഗത്തില്‍ പാര്‍ട്ടിനേതാക്കളെ കൂടാതെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പി.മാരും പങ്കെടുത്തു.

ശിവസേനയും കോണ്‍ഗ്രസും ഘടകകക്ഷികളായിട്ടുള്ള സഖ്യം പ്രശ്‌നങ്ങളില്ലാതെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നുള്ള ചിന്തയോടെയാണ് എന്‍സിപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്ന് പവാര്‍ പറഞ്ഞു.

എന്‍സിപിയോടൊപ്പം കോണ്‍ഗ്രസും ഉദ്ധവ് താക്കറെയുടെ ശിവസേനയും അടങ്ങുന്ന മഹാവികാസ് അഘാഡി സഖ്യത്തിന് കീഴിലാണ് മൂന്ന് പാര്‍ട്ടികളും മത്സരിക്കുന്നത്.

സീറ്റ് വിഭജന ചര്‍ച്ചകള്‍ സഖ്യം ഇതുവരെ തുടങ്ങിയിട്ടില്ല. അതിന് മുമ്പാണ്് ശരത് പവാര്‍ നിലപാട് വ്യക്തമാക്കിയത്. വെള്ളിയാഴ്ച പൂനെയില്‍ നടന്ന എന്‍.സി.പി യോഗത്തില്‍ പങ്കെടുത്ത ശരദ് പവാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളോടും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളോടും (എംപിമാര്‍) ആയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എം.വി.എയുടെ(മഹാവികാസ് അഘാഡി) ഭാഗമായി തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഐക്യത്തെ തടസ്സപ്പെടുത്തുന്ന പ്രകോപന പ്രസ്താവനകള്‍ നടത്തരുതെന്നും പവാര്‍ നേതാക്കളോട് ആവശ്യപ്പെട്ടു.

ജാതി സെന്‍സസിനായി ശക്തമായി രംഗത്ത് എത്തണമെന്ന നിര്‍ദേശവും അദ്ദേഹം പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് നല്‍കി. മറാത്ത, ധന്‍ഗര്‍, ലിംഗായത്ത് സംവരണം നിയമസഭയില്‍ ഉള്‍പ്പെടെ സജീവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളില്‍ മത്സരിച്ച ശിവസേന താക്കറെ വിഭാഗം ഒമ്പത് സീറ്റുകളില്‍ വിജയിച്ചു. മത്സരിച്ച 17ല്‍ 13ലും കോണ്‍ഗ്രസ് വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിശാല്‍ പാട്ടീല്‍ വിജയിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി 10 സീറ്റുകളില്‍ മത്സരിക്കുകയും എട്ട് സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു.