ബംഗാളിലെ മുർഷിദാബാദിൽ സംഘർഷാവസ്ഥ തുടരുകയാണ്. വഖഫ് ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധമാണ് സംഘർഷാവസ്ഥയിലേക്കെത്തിയത്. ധൂലിയൻ, സാംസർഗഞ്ച് പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്ന സംഘർഷമേഖലകളിൽ പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവിടങ്ങളിൽ ഇന്റർനെറ്റ് സേവനവും നിർത്തിവച്ചിരിക്കുകയാണ്.
പ്രശ്‌നബാധിത മേഖലകളിൽ കേന്ദ്രസേനയെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ ബിഎസ്എഫിനെ പ്രദേശത്തിറക്കിയിട്ടുണ്ട്. വെളളിയാഴ്ച്ച വഖഫ് ഭേദഗതി നിയമത്തിനെതിരെ ബംഗാളിലെങ്ങും നടന്ന പ്രതിഷേധം മുർഷിദാബാദിൽ വർഗീയ കലാപമായി പടരുകയായിരുന്നു. 150 ലധികംപേർ അറസ്റ്റിലാവുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തു.
മുർഷിദാബാദിന് പുറമേ ഹൂഗ്ലി, മാൾഡ, സൗത്ത് പർഗാനസ് തുടങ്ങിയ ജില്ലകളിലാണ് വഖഫിനെതിരെ പ്രതിഷേധമുണ്ടായത്. കത്തിയെരിഞ്ഞ കടകളുടെയും വീടുകളുടെയും വാഹനങ്ങളുടെയുമെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, രാഷ്ട്രീയനേട്ടത്തിനായി കലാപങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ശാന്തതയും സംയമനവും പാലിക്കണമെന്നും മതത്തിന്റെ പേരിൽ ഒരുതരത്തിലുളള മതവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടരുതെന്നും മമത പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നില്ലെന്നും നിയമം നടപ്പിലാക്കുന്നില്ലെന്നും വ്യക്തമാക്കിയ മമത പിന്നെന്തിനാണ് കലാപമെന്നും ചോദിച്ചു.
മാൾഡ, മുർഷിദാബാദ്, നാദിയ, സൗത്ത് 24 പർഗനാസ് ജില്ലകളിൽ പ്രത്യേക സായുധസേന അധികാരനിയമം (അഫ്‌സ്പ) ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ജ്യോതിർമയ് മഹാതോ, കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തെഴുതി. ബംഗാൾ കത്തുകയാണെന്നും ധുലിയാനിൽ നിന്നുളള നാനൂറിലധികം ഹിന്ദുക്കൾ മാൾഡയിൽ അഭയം തേടിയെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ പ്രീണനരാഷ്ട്രീയം അക്രമകാരികൾക്ക് ധൈര്യംപകരുകയാണെന്നും അദ്ദേഹം ആരോപിച്ചു.