ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിൽ സുപ്രീംകോടതി വിധി ഇന്ന്

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും ടിഎംസി നേതാവ് മഹുവ മൊയ്‌ത്രയും സമർപ്പിച്ച ഹർജികളിലാണ് കോടതി ഇന്ന് വിധി പറയുക.

ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറയുന്നത്. കുറ്റവാളികൾ ഒരുതരത്തിലുമുള്ള ദയയും അർഹിക്കുന്നില്ലെന്നാണ് ഹർജിക്കാരുടെ വാദം. അത്യന്തം പ്രാകൃതമായ രീതിയിലായിരുന്നു പ്രതികളുടെ കൊടുംക്രൂരതകൾ. മൃദു നിലപാട് ഗുജറാത്ത് സർക്കാർ സ്വീകരിച്ചു. ശിക്ഷാ കാലയളവിലെ ഭൂരിഭാഗം ദിവസവും പ്രതികൾ പരോളിൽ പുറത്തായിരുന്നു. സർക്കാർ നടപടി നല്ല സന്ദേശമല്ല നൽകുന്നതെന്നും ഹർജിക്കാർ വാദിച്ചു.

കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിരുന്നു. കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമെന്ന് ജസ്റ്റിസുമാരായ കെഎം ജോസഫ് , ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ല, പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണം, ചില പ്രതികളെ മാത്രം തെരഞ്ഞുപിടിച്ച്‌ ശിക്ഷാ ഇളവ്‌ നൽകുന്നത്‌ എന്തുകൊണ്ട്?, മാനസാന്തരത്തിനുള്ള അവസരം എല്ലാ പ്രതികൾക്കും ഒരുപോലെ നൽകണം, സർക്കാർ കാരണങ്ങൾ ബോധിപ്പിച്ചില്ലെങ്കിൽ കോടതിക്ക് സ്വന്തം നിഗമനങ്ങളിൽ എത്തേണ്ടി വരും, യഥാർത്ഥരേഖകൾ സർക്കാർ കോടതിയിൽ ഹാജരാക്കണം എന്നിങ്ങനെയാണ് കേസിലെ കോടതി നീരീക്ഷണങ്ങൾ.

അതേസമയം പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു ഗുജറാത്ത് സർക്കാരിൻ്റെ വാദം. പ്രതികളുടെ ജയിലിലെ പെരുമാറ്റം തൃപ്തികരമാണ്. ബിൽക്കിസിന് നഷ്ടപരിഹാരം സർക്കാർ നൽകിയിട്ടുണ്ട്. സുപ്രീം കോടതി വിധി അനുസരിച്ചാണ് തീരുമാനം എടുത്തതെന്നും ഗുജറാത്ത് സർക്കാർ പറയുന്നു.