'എഎപി എംഎൽഎമാർക്ക് 25 കോടി വാഗ്ദാനം ചെയ്തു', ഡൽഹി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം; ഗുരുതര ആരോപണങ്ങളുമായി കെജ്‍രിവാൾ

ഡൽഹി സർക്കാരിനെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് ആരോപണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഏഴ് ആം ആദ്മി എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ 25 കോടി രൂപ ബിജെപി വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എംഎൽഎമാരെ ബിജെപി ഭീഷണിപ്പെടുത്തിയെന്നും കെജ്‍രിവാൾ ആരോപിച്ചു.

സമൂഹ മാധ്യമമായ എക്സിലാണ് കെജ്‍രിവാൾ ആരോപണം ഉന്നയിച്ചത്. ബിജെപിയിൽ ചേരാൻ 25 കോടി വീതം ഓരോ എഎപി എംഎൽഎയ്ക്കും ബിജെപി വാഗ്ദാനം ചെയ്തു. തന്നെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അവരെ ഭീഷണിപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ സീറ്റും എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തെന്ന് കെജ്‍രിവാൾ പറഞ്ഞു.

’21 എംഎൽഎമാരെ ബന്ധപ്പെട്ടു എന്നാണ് വിളിച്ച ഏഴ് എംഎൽഎമാരോട് ബിജെപി നേതാവ് പറഞ്ഞത്. മറ്റുള്ളവരോടും സംസാരിക്കുകയാണെന്ന് പറഞ്ഞു. നിങ്ങൾക്കും വരാം’- ബിജെപി നേതാവിൻറെ സംഭാഷണം റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് എഎപി നേതാക്കൾ അവകാശപ്പെട്ടു. 21 എംഎൽഎമാരുമായി ബന്ധപ്പെട്ടെന്ന് ബിജെപി അവകാശപ്പെട്ടെങ്കിലും 7 എംഎൽഎമാരെയാണ് ഇതുവരെ ബന്ധപ്പെട്ടതെന്നാണ് തങ്ങൾക്ക് കിട്ടിയ വിവരമെന്നും അവരെല്ലാം ബിജെപിയുടെ ഓഫർ നിരസിച്ചെന്നും കെജ്‍രിവാൾ വിശദീകരിച്ചു.

‘ഇതിനർത്ഥം അവർ എന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത് മദ്യനയ കേസ് അന്വേഷിക്കാനല്ല. അവർ ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തുകയാണ്. കഴിഞ്ഞ ഒമ്പത് വർഷമായി അവർ സർക്കാരിനെ താഴെയിറക്കാൻ നിരവധി ഗൂഢാലോചനകൾ നടത്തി. പക്ഷേ അവർക്ക് ഒന്നും ചെയ്യാനായില്ല. ഈശ്വരനും ജനങ്ങളും എപ്പോഴും ഞങ്ങളെ പിന്തുണച്ചു. ഞങ്ങളുടെ എല്ലാ എംഎൽഎമാരും ശക്തരാണ്. ഇത്തവണയും ബിജെപിയുടെ നീചമായ ഉദ്ദേശ്യം പരാജയപ്പെടും’- കെജ്‌രിവാൾ പറഞ്ഞു.

Read more

അതേസമയം ഡൽഹി മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ തള്ളി ബിജെപി നേതാവ് കപിൽ മിശ്ര രംഗത്തെത്തി, കെജ്‌രിവാൾ വീണ്ടും കള്ളം പറയുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു- ‘അവരെ ബന്ധപ്പെടാൻ ഏത് ഫോൺ നമ്പർ ഉപയോഗിച്ചു, ആരുമായി ബന്ധപ്പെട്ടു, എവിടെയാണ് കൂടിക്കാഴ്ച നടന്നത്? ഒരിക്കൽ പോലും അദ്ദേഹത്തിന് ഇത് പറയാൻ കഴിഞ്ഞില്ല. പ്രസ്താവന നടത്തി ഒളിച്ചിരിക്കുന്നു. കെജ്‍രിവാളിൻറെ കൂട്ടാളികൾ ജയിലിലാണ്. ഇഡിയുടെ ചോദ്യങ്ങൾക്ക് തൻറെ പക്കൽ ഉത്തരമില്ലെന്ന് അറിയാവുന്നതിനാലാണ് ഇഡിക്ക് മുൻപിൽ കെജ്‍രിവാൾ ഹാജരാവാത്തത് എന്നും കപിൽ മിശ്ര പ്രതികരിച്ചു.