ഇന്ധനവില: ബാദ്ധ്യത കേന്ദ്രത്തിന് മാത്രം, നഷ്ടം 2,20,000 കോടിയെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍

ഇന്ധനവിലയുടെ എക്‌സൈസ് തീരുവ കുറച്ചതിന്റെ ബാദ്ധ്യത കേന്ദ്രത്തിന് മാത്രമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കുറച്ച തീരുവയുടെ ബാദ്ധ്യത സംസ്ഥാനങ്ങള്‍ക്കില്ലെന്നും രണ്ട് തവണ എക്‌സൈസ് തീരുവ കുറച്ചതിലൂടെ 2,20,000 കോടിയുടെ പ്രതിവര്‍ഷ വരുമാന നഷ്ടമാണുണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

2021ല്‍ എക്‌സൈസ് നികുതി കുറച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് 1,20,000 കോടിയുടെ നഷ്ടമുണ്ടായി. ഇതോടൊപ്പം ഈ വര്‍ഷം എക്‌സൈസ് നികുതി കുറച്ചതിലൂടെ ആകെ 2,20,000 കോടി രൂപ കേന്ദ്രത്തിന് നഷ്ടമായി. 2014-22 ആര്‍ബിഐ കണക്കുപ്രകാരം രാജ്യത്തെ ആകെ വികസന ചെലവ് 90.9 ലക്ഷം കോടിയാണ്. എന്നാല്‍ 2004-14 കാലയളവില്‍ വികസനത്തിനായി നീക്കിവച്ച തുക 49.2 കോടി മാത്രമായിരുന്നു’ ധനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് പങ്ക് ലഭിക്കുന്ന അടിസ്ഥാന എക്‌സൈസ് നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍ വിലയിലുള്ള എക്‌സൈസ് തീരുവ ലിറ്ററിന് എട്ടു രൂപയും ഡീസല്‍ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോടെ വിപണിയില്‍ പെട്രോള്‍ വില ലിറ്ററിന് 9.50 രൂപയും ഡീസല്‍ വില ഏഴു രൂപയും കുറയും.