അണ്ണാമലൈയെ കെട്ടുകെട്ടിക്കാന്‍ സഹായിച്ചു; നല്‍കിയ വാക്കുപാലിക്കാന്‍ സ്റ്റാലിന്‍; കമല്‍ ഹാസനെ രാജ്യസഭയിലേക്ക് അയക്കാന്‍ ഡിഎംകെ; കൂടിക്കാഴ്ച്ച നടത്തി മന്ത്രി

മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസനെ രാജ്യസഭയിലേക്ക് അയക്കാന്‍ ഡിഎംകെ. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരം ഡിഎംകെ നേതാവും മന്ത്രിയുമായ പികെ ശേഖര്‍ബാബു കമല്‍ഹാസനുമായി കൂടിക്കാഴ്ച്ച നടത്തി. ജൂലൈയില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്ന് നല്‍കാനാണ് ഡിഎംകെയുടെ തീരുമാനം. ആറെണ്ണത്തില്‍, കുറഞ്ഞത് നാല് സീറ്റിലെങ്കിലും അനായാസം വിജയിക്കാന്‍ ഡിഎംകെക്ക് കഴിയും. അഞ്ച് രാജ്യസഭ സീറ്റ് വരെ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഡിഎംകെ കണക്ക് കൂട്ടല്‍. കമല്‍ ഹാസന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ സഖ്യത്തിലെത്തിയ കമല്‍ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനംചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് നല്‍കുന്ന പിന്തുണയ്ക്ക് പകരമായി കമല്‍ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. നേരത്തെ, സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമല്‍ ഹാസന്‍ ഡിഎംകെയുമായി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയെ തോല്‍പ്പിക്കാന്‍ ഇതിലൂടെ ഡിഎംകെയ്ക്ക് സാധിച്ചിരുന്നു.

Read more

ഇതിനു പകരമായാണ് രാജ്യസഭാ സീറ്റ് വാഗ്ദാനം. കേന്ദ്ര സര്‍ക്കാറിനോട് സന്ധിയില്ലാതെ പോരാടുന്ന കമലഹാസന്റെ സാന്നിധ്യം ഏറെ ഗുണം ചെയ്യുെമന്നാണ് സ്റ്റാലിന്റെ കണക്ക് കൂട്ടല്‍. ഇതിലൂടെ കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മൈയത്തിനെ ഒപ്പം നിര്‍ത്താമെന്ന കണക്ക് കൂട്ടലിലാണ് ഡി.എം.കെ. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ താര പ്രചാരകനായി കമലഹാസനെ ഉയര്‍ത്തികാണിക്കാനും ആലോചനയുണ്ട്.