രാജ്യത്ത് 163 കോടിയുടെ ലഹരി വേട്ട; ഗുവാഹത്തി, ഇംഫാൽ സോണുകളിൽ നിന്ന് പിടികൂടിയത് 88 കോടിയുടെ മെത്താംഫെറ്റമിൻ

രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ട. ഗുവാഹത്തി, ഇംഫാൽ സോണുകളിൽ നിന്ന് 88 കോടിയുടെ ലഹരിമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി. ലഹരിമുക്ത ഭാരതമെന്ന കേന്ദ്രസർക്കാർ നടപടിക്ക് ശക്തിപകരുന്ന നടപടിയെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എൻസിബി സംഘത്തെ അഭിനന്ദിച്ചു.

അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജൻസികൾ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗുവഹാത്തി, ഇംഫാൽ സോണുകളിലായി എൻസിബി വന്‍ സംഘത്തെ പിടികൂടി. 88 കോടി രൂപ വില വരുന്ന മെത്താംഫെറ്റമീനാണ് കണ്ടെത്തിയത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ മ്യാൻമാർ അതിർത്തി വഴി കടത്തിയെന്നാണ് വിവരം.

അതേസമയം കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണ് ബെംഗളൂരൂവിൽ നടന്നത്. ഡൽഹിയിൽ നിന്ന് ബംഗളുരുവിൽ എത്തിയ രണ്ട് സ്ത്രീകളിൽ നിന്നായി 37.87 കിലോ എംഡിഎംഎ ആണ് പിടികൂടിയത്. ബംബ ഫന്റ, അബിഗേയ്ൽ അഡോണിസ് എന്നീ രണ്ട് ദക്ഷിണാഫ്രിക്ക സ്വദേശികളാണ് പിടിയിലായത്. കഴിഞ്ഞ വർഷം മംഗളൂരു പൊലീസ് എടുത്ത കേസിലെ അന്വേഷണം ഈ റാക്കറ്റിലേക്ക് എത്തിയത്. നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്.