'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

ലൈംഗിക ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ച് ഹാസനിലെ എംപി പ്രജ്വല്‍ രേവണ്ണ. അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച്ഡി രേവണ്ണയ്ക്കുമെതിരെ വീട്ടുജോലിക്കാരി പീഡന പരാതിയുമായി രംഗത്തെത്തിയത്. വിവാദങ്ങള്‍ ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാകുമ്പോഴാണ് പ്രജ്വലിന്റെ പ്രതികരണമെത്തുന്നത്.

അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ ബംഗലൂരുവില്‍ ഇല്ല. ഈ വിവരം അഭിഭാഷകന്‍ വഴി അന്വേഷണ സംഘത്തെ അറിയിച്ചു. ഒടുവില്‍ സത്യം തെളിയും എന്നാണ് പ്രജ്വലിന്റെ പ്രതികരണം. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയാണ് പ്രജ്വല്‍ പ്രതികരിച്ചത്. വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രജ്വലിന്റെ പ്രതികരണമെത്തുന്നത്.

എന്നാല്‍ പ്രജ്വല്‍ എവിടെ നിന്നാണ് തന്റെ പ്രതികരണം പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. അതേസമയം പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്തേക്ക് കടന്ന പ്രജ്വലിനെ തിരികെ എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് എസ്‌ഐടി ഉദ്യോഗസ്ഥര്‍.

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ മുന്‍പും നിരവധി പീഡന ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആരോപണങ്ങള്‍ ശരി വയ്ക്കും വിധം കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രജ്വലിന് നിഷേധിക്കാനാകാത്ത വിധം കുരുക്ക് മുറുകിയത്. നിലവില്‍ പ്രജ്വലിന്റെ പിതാവ് എച്ച്ഡി രേവണ്ണയ്‌ക്കെതിരെ ഹൊലെനരസിപുര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന പരാതിയില്‍ സമന്‍സ് അയച്ചിട്ടുണ്ട്.