ഡൽഹിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാൻ അതിഷി മര്‍ലേന

അരവിന്ദ് കെജ്‌രിവാളിന്റെ രാജിക്ക് പിന്നാലെ ഡൽഹിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാണ്. പുതിയ മുഖ്യമന്ത്രി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനുള്ള ഒരുക്കത്തിലാണ്. അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം മന്ത്രിസഭയിൽ നിലവിലെ മന്ത്രിമാരെ തന്നെ നിലനിർത്തിക്കൊണ്ട് വകുപ്പുകളിൽ മാറ്റം വരുത്താനാണ് നീക്കം.

അതിഷിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. അതേസമയം മന്ത്രിസഭാ വിപുലീകരണം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ആം ആദ്മി പാർട്ടി നേതൃയോഗം ഉടൻ ചേരും. അതിനിടെ ഈമാസം 26, 27 തീയതികളിൽ നിയമസഭ സമ്മേളനവും വിളിച്ചുചേർത്തിട്ടുണ്ട്.

അതേസമയം പുതിയ മന്ത്രിമാരെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന സൂചനയുമുണ്ട്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പാണ് അരവിന്ദ് കെജ്‌രിവാളിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. പഞ്ചാബുമായും ദില്ലിയുമായി അതിർത്തി പങ്കിടുന്ന ഹരിയാനയിലെ സീറ്റുകൾ ലക്ഷ്യം വെച്ചാണ് ആം ആദ്മിയും അരവിന്ദ് കെജ്‌രിവാളും പ്രചാരണം ശക്തമാക്കുക.

ഇന്നലെയാണ് ഔദോഗികമായി ഡൽഹി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്‌രിവാൾ രാജി വെച്ചത്. ലഫ്റ്റനൻ്റ് ഗവ‍ർണറെ നേരിൽ കണ്ട് കെജ്‌രിവാൾ രാജിക്കത്ത് നൽകി. തുടർന്ന് സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അതിഷി മാർലേന അവകാശ വാദം ഉന്നയിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് കെജ്‌രിവാൾ രാജി പ്രഖ്യാപനം നടത്തിയത്. പിന്നാലെ പുതിയ മുഖ്യമന്ത്രിക്കായി എഎപി ചർച്ച നടത്തി. എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന പ്രമേയം കെജ്‌രിവാളാണ് പാർട്ടി യോഗത്തില്‍ അവതരിപ്പിച്ചത്. എംഎല്‍എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാൽ റായ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.