ഹത്രസ് അപകടം: പ്രാഥമിക റിപ്പോർട്ട് നൽകി പ്രത്യേക അന്വേഷണസംഘം; ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ചും പരാമർശം

ഉത്തർപ്രദേശിലെ ഹത്രസ് അപകടത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകി പ്രത്യേക അന്വേഷണസംഘം. ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ചും അന്വേഷണ റിപ്പോർട്ടിൽ പരാമർശം ഉണ്ട്. അതേസമയം സംഭവത്തിൽ നൂറിലേറെ പേരുടെ മൊഴിയെടുത്തു. ജില്ലാമജിസ്ട്രേറ്റിന്റെ അടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അപകടത്തിൽ ഇതുവരെ 6 പേർ അറസ്റ്റിലായിട്ടുണ്ട്. ആറ് സംഘാടക സമിതി അംഗങ്ങളാണ് അറസ്‌റ്റിലായത്. പിടിയിലായവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. മുഖ്യപ്രതി ദേവപ്രകാശ് മധുകർ ഇപ്പോഴും ഒളിവിലാണ്. ദേവപ്രകാശ് മധുകറിനെ തേടി പല ജില്ലകളിലും പോലീസ് റെയ്ഡ് നടത്തുന്നുണ്ട്. 7 പൊലീസ് സംഘങ്ങളാണ് മധുകറിനായി തിരച്ചിൽ നടത്തുന്നത്. ദേവപ്രകാശിന് പോലീസ് ഒരു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഹാത്രസ് അപകടത്തിൽ ഉത്തരവാദി യുപി സർക്കാരാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകിയ സർക്കാർ സഹായം കുറവാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സഹായധനം വർദ്ധിക്കപ്പണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തിൽ മരിച്ച കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

രാവിലെ അലിഗഡിൽ എത്തിയാണ് രാഹുൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ രാഹുൽ കണ്ടത്. തുടർന്ന് പരിക്കേറ്റവരെ സന്ദർശിച്ചു. രാവിലെ തന്നെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട രാഹുൽ റോഡ് മാർഗം ഉത്തർപ്രദേശിലെ ഹത്രാസിലേക്കാണ് യാത്ര തിരിച്ചത്. സംഭവത്തിന് ശേഷം ആദ്യമായാണ് ഒരു മുതിർന്ന പ്രതിപക്ഷ നേതാവ് സ്ഥലം സന്ദർശിക്കുന്നത്. തങ്ങൾക്കാവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി വാഗ്‌ദാനം ചെയ്‌തതായി ഇരകളിൽ ഒരാളുടെ കുടുംബാംഗം പറഞ്ഞു.