ഹത്രസ് അപകടം: ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; ജില്ലാ അധികാരികൾക്ക് വീഴ്‌ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിക്കിലും തിരക്കിലും പെട്ട് 121 പേരുടെ മരണത്തിനിടയാക്കിയ ഹാത്രസ് അപകടത്തിൽ 6 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്‌ഡിഎം,സർക്കിൾ ഓഫീസർ, എസ്എച്ച്ഒ അടക്കമുള്ളവർക്കാണ് സസ്പെൻഷൻ. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സംഭവത്തിൽ ജില്ലാ അധികാരികൾക്ക് വീഴ്‌ചയുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്.

സംഘാടകരും പോലീസുൾപ്പെടെയുള്ള പ്രാദേശിക ഉദ്യോഗസ്ഥരും അശ്രദ്ധരാണെന്നും മതിയായ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. അവർ സംഭവത്തെ ഗൗരവമായി എടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്‍ഡിഎം പരിപാടിക്ക് അനുമതി നൽകിയത് സ്ഥലം സന്ദർശിക്കാതെയാണെന്നും ഉന്നത ഉദ്യോഗസ്ഥരെ ഇതുസംബന്ധിച്ച് വിവരങ്ങൾ പൊലീസ് അടക്കം അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അപകടത്തിൽ സംഘാടകരെ പോലെ തന്നെ സർക്കാർ സംവിധാനങ്ങളും ഉത്തരവാദികളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദൃക്‌സാക്ഷികളും രക്ഷപ്പെട്ടവരും മുതൽ പൊലീസ്, ജില്ലാ ഉദ്യോഗസ്ഥർ വരെയുള്ള 125 പേരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സത്സംഗം നടത്താൻ അനുവദിച്ച എസ്‌ഡിഎം ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ ഇതുവരെ സസ്‌പെൻഡ് ചെയ്യുകയും പ്രധാന സംഘാടകനായ മധുകർ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സസ്‌പെൻഡ് ചെയ്തവരിൽ പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഓഫീസർമാരും ഉൾപ്പെടുന്നു.

അതേസമയം അപകടത്തിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ചും അന്വേഷണ റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. അപകടത്തിൽ നേരത്തെ 6 പേർ അറസ്റ്റിലായിരുന്നു. ആറ് സംഘാടക സമിതി അംഗങ്ങളാണ് അറസ്‌റ്റിലായത്. പിടിയിലായവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. മുഖ്യപ്രതി ദേവപ്രകാശ് മധുകറും പിടിയിലായിരുന്നു.