'അവനെ തൂക്കി കൊല്ലണം സാറെ'; യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയ്‌ക്കെതിരെ ഭാര്യമാതാവ്

കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ മാതാവ്. മുന്‍ ഭാര്യയെ ഇയാള്‍ നിരന്തരമായി മര്‍ദ്ദിച്ചിരുന്നതായി ഭാര്യാമാതാവ് പറയുന്നു. ഗര്‍ഭ കാലത്തും ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പ്രതിയുടെ ഭാര്യ മാതാവ് ദുര്‍ഗ്ഗാദേവി വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.

ദുര്‍ഗ്ഗാദേവിയുടെ മകളുമായി സഞ്ജയ് റോയുടെ രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ കാലത്ത് ഇയാള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ലെന്നും എന്നാല്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതോടെ ഗര്‍ഭഛിദ്രമുണ്ടായി. ഇതോടെ ആരോഗ്യ സ്ഥിതി വഷളായ യുവതിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ ക്രൂരമായി ആക്രമിച്ച പ്രതി യുവതിയ്ക്ക് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ദുര്‍ഗ്ഗാദേവി വ്യക്തമാക്കി. യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി സഞ്ജയ് റോയിയെ തൂക്കിക്കൊല്ലണമെന്ന് ഭാര്യ മാതാവ് ആവശ്യപ്പെട്ടു. പ്രതിയ്ക്ക് ഒറ്റയ്ക്ക് കുറ്റകൃത്യം നടത്താനാവില്ലെന്നും അവര്‍ പറഞ്ഞു.

ഇയാള്‍ ഒന്നിലേറെ വിവാഹം ചെയ്തിരുന്നതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. പിടിയിലായ ഇയാളുടെ ഫോണില്‍ നിന്ന് നിരവധി അശ്ലീല വീഡിയോകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.