രാജ്യം സ്വതന്ത്രമായിട്ട് പതിറ്റാണ്ടുകളായി; ചെങ്കോല്‍ നീക്കം ചെയ്ത് ഭരണഘടന സ്ഥാപിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി

പാര്‍ലമെന്റില്‍ നിന്നും ചെങ്കോല്‍ നീക്കം ചെയ്ത് ആ സ്ഥാനത്ത് ഭരണഘടന സ്ഥാപിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്. രാജഭരണത്തിന്റെ ചിഹ്നമായ ചെങ്കോലിന് ജനമാധിപത്യത്തില്‍ സ്ഥാനമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി എംപി ആര്‍കെ ചൗധരി. ചെങ്കോലിന് പകരം പാര്‍ലമെന്റില്‍ ഭരണഘടന സ്ഥാപിക്കണമെന്നും ചൗധരി പറഞ്ഞു. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഇതുസംബന്ധിച്ച് ചൗധരി കത്ത് നല്‍കിയിട്ടുണ്ട്.

ജനാധിപത്യത്തിന്റെ പ്രതീകം ഭരണഘടനയാണ്. രാജ്യത്ത് ജനാധിപത്യത്തിന് തുടക്കമായത് ഭരണഘടന അംഗീകാരത്തിലൂടെയാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ സ്പീക്കറുടെ കസേരയ്ക്ക് സമീപം ചെങ്കോല്‍ സ്ഥാപിച്ചു. രാജഭരണത്തില്‍ നിന്നും രാജ്യം സ്വതന്ത്രമായിട്ട് പതിറ്റാണ്ടുകളായി. ജനാധിപത്യം സംരക്ഷിക്കാന്‍ ചെങ്കോല്‍ മാറ്റി ഭരണഘടന വയ്ക്കണമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചെങ്കോല്‍ വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടിയെ കുറ്റപ്പെടുത്തിയ ബിജെപി തമിഴ് സംസ്‌കാരത്തെയും കൂട്ടുപിടിച്ചു. സമാജ്‌വാദി പാര്‍ട്ടി ഇപ്പോള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രത്യേകിച്ച് തമിഴ് സംസ്‌കാരത്തിന്റെയും ഭാഗമായ ചെങ്കോലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചെങ്കോലിനെ അധിക്ഷേപിക്കുന്നതില്‍ ഡിഎംകെ സമാജ്‌വാദിയെ പിന്തുണയ്ക്കുന്നുണ്ടോയെന്നും ബിജെപി ചോദിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം നിലവില്‍ വന്നതിന് പിന്നാലെയാണ് ലോക്‌സഭ സ്പീക്കറുടെ കസേരയ്ക്ക് താഴെ ചെങ്കോല്‍ സ്ഥാപിച്ചത്.