ഒഡിഷയില്‍ മാധ്യമ പ്രവര്‍ത്തക ജീവനൊടുക്കി; ഗാര്‍ഹിക പീഡനമെന്ന് പരാതി; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

ഒഡിഷയില്‍ മാധ്യമ പ്രവര്‍ത്തക ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഒഡിഷയിലെ ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്തുവരികയായിരുന്ന മധുമിതയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മധുമിതയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മധുമിതയുടെ ഭര്‍ത്താവ് ശ്രീധര്‍ ജെനയെ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീധര്‍ ജെനയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മധുമിത കഴിഞ്ഞ തിങ്കളാഴ്ച ഫിനോയില്‍ കുടിച്ച് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വച്ചുണ്ടായ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെ ദമ്പതികള്‍ വീണ്ടും ഒരുമിച്ച് താമസമാക്കിയിരുന്നു.

എന്നാല്‍ ശ്രീധര്‍ നേരത്തെ വിവാഹിതനായിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച വൈകുന്നേരം ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഇതിന് പിന്നാലെയാണ് മധുമിതയുടെ മാതാപിതാക്കള്‍ ശ്രീധറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ശ്രീധറിനെ കസ്റ്റഡിയിലെടുത്ത ധൗലി പൊലീസ് ഇയാളുടെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.