ഏകനാഥ് ഷിന്‍ഡെയെ കളിയാക്കി; കുനാല്‍ കമ്രയെ കൈയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യുമെന്ന് ശിവസേന; മുംബൈയിലെ ഹോട്ടല്‍ അടിച്ചു തകര്‍ത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയെ സ്റ്റാന്‍ഡപ് കോമഡി പരിപാടിക്കിടെ പരിഹസിച്ചുവെന്ന് ആരോപിച്ച് മുംബൈയിലെ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. മുംബൈയിലെ ഹാബിറ്റാറ്റ് കണ്‍ട്രി ക്ലബ് ഹോട്ടലാണ് ശിവസേന പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. ഹോട്ടലില്‍ തള്ളിക്കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ശിവസേന പ്രവര്‍ത്തകര്‍, കുനാല്‍ കമ്രയുടെ ചിത്രങ്ങള്‍ കത്തിക്കുകയും ചെയ്തു.

അതേസമയം, ശിവസേന പ്രവര്‍ത്തകന്റെ പരാതിയില്‍ കാമ്രയ്ക്കെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു. ശിവസേന എംഎല്‍എ മുരാജി പട്ടേലിന്റെ പാരതിയിലാണ് കേസെടുത്തത്. മറ്റൊരു നേതാവ് രാഹുല്‍ കനാലും പോലീസില്‍ പരാതി നല്‍കി.

‘നയാ ഭാരത്’ എന്ന പേരില്‍ നടത്തിയ ഷോയില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു കാമ്ര ഏക്നാഥ് ഷിന്ദേക്കെതിരേ വിവാദപരാമര്‍ശം നടത്തിയത്. സ്റ്റാന്‍ഡപ് കോമഡിയുടെ ഭാഗമായി പാടിയ പാരഡി പാട്ടിലായിരുന്നു ഷിന്ദേയുടെ പേരെടുത്ത് പറയാതെയുള്ള പരാമര്‍ശം. ഷിന്ദേയുടെ രൂപത്തേയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായുള്ള ബന്ധത്തേയും പരിഹസിച്ചുകൊണ്ടായിരുന്നു പാട്ടിലെ വരികള്‍.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചുമായിരുന്നു കമ്ര സംസാരിച്ചു കൊണ്ടിരുന്നത്. ശിവസേന, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവ പിളര്‍ന്നതിനെക്കുറിച്ച് പറയുന്നതിനിടെ ഇതിനെല്ലാം തുടക്കമിട്ടതൊരു രാജ്യദ്രോഹിയാണെന്ന് പറഞ്ഞതാണ് കമ്രയ്ക്ക് വിനയായത്. അയാള്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനോട് ചെയ്തതെന്തെന്നാല്‍, ആദ്യം ശിവസേന ബിജെപിയില്‍ നിന്ന് അടര്‍ന്നു, പിന്നീട് ശിവസേന ശിവസേനയില്‍ നിന്നു തന്നെ അടര്‍ന്നു, എന്‍സിപി എന്‍സിപിയില്‍ നിന്നും അടര്‍ന്നു. അങ്ങനെ വോട്ടര്‍മാര്‍ക്കു മുന്നില്‍ 9 ബട്ടണുകള്‍ തെളിഞ്ഞു… എല്ലാവരും ആശയക്കുഴപ്പത്തിലായി എന്നാണ് അദ്ദേഹം പറഞ്ഞത്.ഇതാണ് ശിവസേന പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

Read more

രാജ്യത്തെ ശിവസേന പ്രവര്‍ത്തകര്‍ കാമ്രയുടെ പിന്നാലെ ഉണ്ടെന്നും കൈയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യുമെന്നും എംപി നരേഷ് മസ്‌കെ പറഞ്ഞു. ‘ദി കശ്മീര്‍ ഫയല്‍സ്’ വിവാദ സിനിമയുടെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയെ വിമര്‍ശിച്ചതിന് കുനാല്‍ കമ്രക്കെതിരെ മുമ്പ് ട്വിറ്ററില്‍ വന്‍ ആക്രമണം നടന്നിരുന്നു. വിവേക് അഗ്‌നിഹോത്രി സിനിമയില്‍നിന്നും ലഭിക്കുന്ന വന്‍ ലാഭം പാവങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കുമോ എന്നായിരുന്നു കമ്രയുടെ പരിഹാസം.