യു.പി.എസ്.സി പാഠ്യപദ്ധതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, ബൈജൂസ്‌ ഉടമയ്‌ക്കെതിരെ കേസ്

പ്രമുഖ വിദ്യാഭ്യാസ ആപ്പ് ബൈജൂസിന്റെ യു.പി.എസ്.സി പാഠ്യപദ്ധതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയതിന് ഉടമയ്‌ക്കെതിരെ മുംബൈ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ക്രൈമോഫോബിയ എന്ന സ്ഥാപനം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബൈജൂസ്‌ ഉടമ രവീന്ദ്രനെതിരെ IPC 120 (B) (ക്രിമിനൽ ഗൂഢാലോചന), വിവര സാങ്കേതിക നിയമത്തിലെ സെക്ഷൻ 69 (A) എന്നിവ പ്രകാരം പൊലീസ് കേസെടുത്തത്. ജൂലൈ 30 നാണ് കേസ് രജിസ്റ്റർ ചെയ്തത്.

അന്തർദേശീയ സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ ഐക്യരാഷ്ട്ര കൺവെൻഷന്റെ (യുഎൻടിഒസി) ഒരു നോഡൽ ഏജൻസിയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്ന് യു.പി.എസ്.സി പാഠ്യപദ്ധതിയിൽ ബൈജൂസ്‌ കമ്പനി പരാമർശിച്ചതായി പരാതിയിൽ ക്രൈമോഫോബിയ ആരോപിച്ചു. യുഎൻടിഒസി- യുടെ നോഡൽ ഏജൻസി അല്ല തങ്ങളെന്ന് സി.ബി.ഐ പരാതിക്കാരെ രേഖാമൂലം അറിയിച്ചതായി പൊലീസ് പറഞ്ഞു.

മെയ് മാസത്തിലാണ് ബൈജൂസിന്റെ യു.പി.എസ്.സി പാഠ്യപദ്ധതിയിൽ യുഎൻടിഒസി(ഇന്ത്യ)യുടെ വിശദാംശങ്ങൾ തെറ്റായി പരാമർശിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടതെന്ന് ക്രൈമോഫോബിയ സ്ഥാപകൻ സ്നേഹിൽ ധാൽ പറഞ്ഞു. തുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ട് ഒരു ഇ-മെയിൽ വഴി ബൈജൂസിനെ സമീപിച്ചു. സിബിഐ നോഡൽ ഏജൻസിയാണെന്ന് പറയുന്ന ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഒരു കത്ത് അവർ മറുപടിയായി അയച്ചു. എന്നാൽ, ഇത് 2012 ലെ തീയതിയിൽ ഉള്ളതായിരുന്നു, അതിനാൽ ഇത് തൃപ്തികരമല്ലെന്ന് കണ്ടെത്തി പൊലീസിനെ സമീപിക്കുകയായിരുന്നു എന്ന് സ്നേഹിൽ ധാൽ പറഞ്ഞു.

യുഎൻടിഒസി നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസി അല്ലെന്ന് സി.ബി.ഐ 2016 ൽ രേഖാമൂലം സ്നേഹിൽ ധാലിനെ അറിയിച്ചു. രാജ്യത്ത് യുഎൻടിഒസി നടപ്പാക്കാത്തതിന് കേന്ദ്ര സർക്കാരിനെതിരെയും 45 മന്ത്രാലയങ്ങൾക്കുമെതിരെ സുപ്രീം കോടതിയിൽ ക്രിമിനൽ റിട്ട് ഹർജി നൽകിയെന്നും സ്നേഹിൽ ധാൽ പറഞ്ഞു.

യുഎൻഎസ്‌സിയിലെ ഇന്ത്യയുടെ പ്രധാന അജണ്ട ഭീകരവിരുദ്ധതയാണ്, തീവ്രവാദം ഇല്ലാതാക്കുന്നതിനുള്ള പ്രധാന നിയമങ്ങളിലൊന്നാണ് യുഎൻ‌ടി‌ഒ‌സി, ഇത് നടപ്പാക്കാൻ ഇവിടെ സംവിധാനമില്ല, അതിനാലാണ് ക്രൈമോഫോബിയ സുപ്രീം കോടതിയെ സമീപിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതിയിൽ നിന്നും എഫ്.ഐ.ആറിന്റെ ഒരു പകർപ്പ് ലഭിച്ചിട്ടുണ്ടെന്ന് ബൈജൂസിന്റെ വക്താവ് പറഞ്ഞു. തങ്ങളുടെ അഭിഭാഷകർ എഫ്.ഐ.ആറിന്റെ ഉള്ളടക്കങ്ങൾ അവലോകനം ചെയ്യുകയാണെന്നും നിയമോപദേശം അനുസരിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും വക്താവ് പറഞ്ഞു.

യുഎൻടിഒസിയുമായി ബന്ധപ്പെട്ട് യു.പി.എസ്.സി പരീക്ഷയ്ക്കായി തങ്ങൾ പ്രസിദ്ധീകരിച്ച തയ്യാറെടുപ്പ് മെറ്റീരിയൽ തെറ്റാണെന്ന് അവകാശപ്പെട്ട് ക്രൈമോഫോബിയയിൽ നിന്ന് ഒരു കത്ത് ലഭിച്ചിരുന്നു എന്ന് ബൈജൂസ്‌ വക്താവ് പറഞ്ഞു. എന്നാൽ ആരോപണങ്ങൾക്ക് വിപരീതമായി, നൽകിയിരിക്കുന്ന വിവരങ്ങൾ വസ്തുതാപരമായി ശരിയാണ്. 2012 ഏപ്രിൽ 30 ന് ആഭ്യന്തര മന്ത്രാലയം പരസ്യമാക്കിയ ഔദ്യോഗിക മെമ്മോറാണ്ടത്തിന്റെ പിന്തുണയുടെ അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതിയിൽ അത് ഉൾപ്പെടുത്തിയത്. അതിന്റെ ഒരു പകർപ്പ് ക്രൈമോഫോബിയക്കും നൽകിയിരുന്നു, ബൈജൂസ്‌ വക്താവ് പറഞ്ഞു.