'നരേന്ദ്രമോദി അമേരിക്കയ്ക്ക് മുൻപിൽ നാണംകെട്ട് കീഴടങ്ങി, അധിക തീരുവക്കെതിരെ ഒരു വാക്കുപോലും സംസാരിച്ചില്ല'; വിമർശിച്ച് പ്രകാശ് കാരാട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുൻപിൽ നാണംകെട്ട് കീഴടങ്ങിയെന്ന് പൊളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട്. അമേരിക്ക നടപ്പാക്കിയ അധിക തീരുവക്കെതിരെ ഒരു വാക്കുപോലും മോദി സംസാരിച്ചില്ലെന്നും അമേരിക്കക്ക് മുൻപാകെ നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിൻ്റെ സർക്കാരിൻ്റെയും നാണംകെട്ട കീഴടങ്ങലാണിതെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.

‘അമേരിക്ക പകരച്ചുങ്കം ഏർപ്പെടുത്തിയ പല രാജ്യങ്ങളിലെയും നേതാക്കന്മാർ പ്രതിഷേധം അറിയിച്ചു. എന്നാൽ നമ്മുടെ പ്രധാനമന്ത്രിയോ സർക്കാരോ ഒരുവാക്കു കൊണ്ടുപോലും പ്രതിഷേധിച്ചില്ല. അമേരിക്കക്ക് മുൻപാകെ നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിൻ്റെ സർക്കാരിൻ്റെയും നാണംകെട്ട കീഴടങ്ങലാണിത്’- പ്രകാശ് കാരാട്ട് പറഞ്ഞു.

അതേസമയം ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 26 ശതമാനമാണ് ട്രംപ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങൾ യുഎസിന് മേൽ ചുമത്തുന്ന ചുങ്കവും തിരിച്ച് യുഎസ് ചുമത്തുന്ന ചുങ്കവും ഉൾപ്പെട്ട പട്ടിക ബുധനാഴ്‌ചയാണ് ട്രംപ് വൈറ്റ് ഹൗസിൽ പുറത്തുവിട്ടത്. തീരുവയുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇന്ത്യയുമായി ഇടപെടാൻ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ ട്രംപ്, യുഎസ് ഉത്പന്നങ്ങൾക്കുമേൽ ഇന്ത്യ 52 ശതമാനം തീരുവയാണ് ചുമത്തുന്നതെന്നും കൂട്ടിച്ചേർത്തിരുന്നു.

ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ തീരുമാനം. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേൽ ചുമത്തിയത്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉല്പന്നങ്ങൾക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് കൂടുതൽ നികുതി ചുമത്തി. അതേസമയം 10 ശതമാനമുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക.

‘ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം’ എന്ന് പറഞ്ഞാണ് ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്. ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കും. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവുമാണ് തീരുവ. ജപ്പാനാകാട്ടെ 24 ശതമാനമാണ് തീരുവ. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്.

Read more