ഫെബ്രുവരി 23, 24 തിയതികളില്‍ രാജ്യവ്യാപക പണിമുടക്ക്

രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷക വിരുദ്ധ നയങ്ങളടക്കമുള്ള ബിജെപി സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തുക.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പനയും, വ്യവസായ മേഖലയിലെ പ്രശ്‌നങ്ങളും സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കുക എന്നതാണ് പ്രധാന ആവശ്യം. സ്വകാര്യവത്കരണം അവസാനിപ്പിക്കണം. കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും, കോവിഡ് മുന്നണി പോരാളികള്‍ക്ക് സംരക്ഷണവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ തൊഴിലാഴി വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. കേന്ദ്രത്തിന്റേത് കോര്‍പ്പറേറ്റ് അനുകൂല നിലപാടാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പണിമുടക്ക് നടത്തുമെന്ന് കഴിഞ്ഞ മാസം സംഘടനകള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തിയതി തീരുമാനിച്ചിരുന്നില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി കേന്ദ്രം അറിയിച്ചുവെങ്കിലും മറ്റ് തൊഴിലാളി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പണിമുടക്കിന് തിരുമാനിച്ചത്. ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ 23, 24 തീയതികളില്‍ രാജ്യത്ത് മുഴുവന്‍ പണിമുടക്ക് നടത്താനാണ് തീരുമാനം.

Read more

പണിമുടക്കിന് മുന്നോടിയായി മേഖലാ തലത്തിലും പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രതിഷേധ ജാഥകളും, പന്തംകൊളുത്തി പ്രകടനവും, മനുഷ്യ ചങ്ങലയും തീര്‍ക്കും. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയായേക്കും.