എന്‍ഡിഎ യോഗം അവസാനിച്ചു; രാഷ്ട്രപതിയെ കാണുന്നത് ഏഴിന് എംപിമാരുടെ യോഗത്തിന് ശേഷം

എന്‍ഡിഎ സഖ്യം വെള്ളിയാഴ്ച ചേരുന്ന എംപിമാരുടെ യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണും. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗത്തിലാണ് തീരുമാനം. സഖ്യകക്ഷി നേതാവായി യോഗം മോദിയെ തിരഞ്ഞെടുത്തു.

നേരത്തെ ഇന്ന് ചേരുന്ന യോഗത്തിന് ശേഷം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന സഖ്യകക്ഷികളുടെ യോഗത്തിന് ശേഷമാണ് രാഷ്ട്രപതിയെ കാണുന്നത് ഏഴാം തീയതിയിലേക്ക് മാറ്റിയത്. 292 സീറ്റുകളാണ് എന്‍ഡിഎ സഖ്യം നേടിയത്.

നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, അമിത്ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ജെഡിയു നേതാക്കളായ ലല്ലന്‍ സിംഗ്, സഞ്ജയ് ഝാ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് 240 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.