നോട്ടയ്ക്ക് കുത്താൻ കോൺഗ്രസ് ആഹ്വാനം; ഇൻഡോറിൽ 2.18 ലക്ഷം വോട്ടുകളുമായി രണ്ടാമനായി നോട്ട!

മധ്യപ്രദേശിലെ ഇൻഡോറില്‍ 2.18 ലക്ഷം വോട്ടുകളുമായി രണ്ടാം സ്ഥാനത്ത് നോട്ട. മണ്ഡലത്തില്‍ 1008077 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഷങ്കര്‍ ലാല്‍വാനിയാണ് വിജയം നേടിയത്. നോട്ടയ്ക്ക് വോട്ട് ചെയ്യാൻ ഇൻഡോറിൽ കോൺഗ്രസ് ആഹ്വാനം ചെയ്തിരുന്നു. 2,18,674 വോട്ടുകളാണ് നോട്ടയ്ക്ക് വീണത്.

വിജയം നേടിയ ഷങ്കര്‍ ലാല്‍വാനി 11,60,627 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്ത് ബിഎസ്പിയുടെ സഞ്ജയ് ലക്ഷ്മണ്‍ സോളങ്കിയാണ്. ഇൻഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട അക്ഷയ് കാന്തി ബാം ഏപ്രിൽ 29 ന് ബിജെപി മന്ത്രി കൈലാഷ് വിജയവർഗിയ, നിയമസഭാംഗം രമേഷ് മെൻഡോള എന്നിവർക്കൊപ്പം ഇൻഡോർ ജില്ലാ കളക്ടറുടെ ഓഫീസിലെത്തി നാമനിർദ്ദേശ പത്രിക പിൻവലിച്ചിരുന്നു. ഇതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

കോണ്‍ഗ്രസ് പിന്നീട് പ്രചാരണം നടത്തിയതും നോട്ടയ്ക്ക് വോട്ട് ചെയ്യാനായിരുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാൻ പണവും ആളുകളെയും ഉപയോഗിച്ച ബിജെപിക്ക് ജനങ്ങൾ ഉചിതമായ മറുപടിയാണ് നൽകിയതെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജിതു പട്‌വാരി പറഞ്ഞു. നോട്ടയെ പിന്തുണച്ചതിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.