വകുപ്പുകൾ വ്യക്തമാക്കാതെ പൊലീസ് എഫ്ഐആർ; വൈദികർക്ക് നേരെയുണ്ടായ അതിക്രമത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ജബൽപൂർ അതിരൂപത

മധ്യപ്രദേശിൽ മലയാളി വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ജബൽപൂർ അതിരൂപതാ വൈദികർ. സംഭവം നടന്നു നാല് ദിവസത്തിനു ശേഷം പൊലീസ് എഫ്ഐആർ ഇട്ടെങ്കിലും വകുപ്പുകൾ വ്യക്തമാക്കിയിട്ടില്ല. വകുപ്പുകളിൽ വ്യക്തതയില്ലാത്തതിൽ കോടതിയെ സമീപിക്കുമെന്ന് ജബൽപൂർ അതിരൂപത വൈദികൻ തങ്കച്ചൻ ജോസ് പറഞ്ഞു.

മാർച്ച് 31ന് നടന്ന സംഭവത്തിൽ ഇന്നലെയാണ് എഫ്ഐആർ ഇട്ടത്. പൊലീസിന്റെ കണ്മുന്നിൽ നടന്ന സംഭവമായിട്ടും വിഷയം രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ട ശേഷമാണ് എഫ്ഐആർ ഇട്ടത്. സംഭവം പാർലമെൻറിലടക്കം ചർച്ചയായതോടെയാണ് ഇന്നലെ എഫ്ഐആർ ഇട്ടിരിക്കുന്നത്. റാഞ്ചി പൊലീസ് സ്‌റ്റേഷൻ വളപ്പിൽ വിഎച്ച്പി പ്രവർത്തകർ നടത്തിയ അക്രമത്തിൻറെ ദൃശ്യങ്ങൾ ഉണ്ടായിട്ടും എഫ്ഐആറിലെ വകുപ്പുകളിൽ പൊലീസ് മൗനം തുടരുകയാണ്.

നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. ജബൽപൂർ കത്തോലിക്കാ രൂപത വികാരി ജനറൽ ഫാദർ ഡേവിസ് ജോർജ്ജിനെയും രൂപത സെക്രട്ടറി ഫാദർ ജോർജ് തോമസിനെയും ആണ് വിഎച്ച്പി പ്രവർത്തകർ മർദ്ദിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് വൈദികരുടെ തീരുമാനം.