യമുനയിലിറങ്ങി പ്രതിഷേധിച്ചു, പിന്നാലെ ചൊറി തുടങ്ങി; ബിജെപി നേതാവ് ആശുപത്രിയില്‍

പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയില്‍ ഇറങ്ങിയ ബിജെപി നേതാവിനെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിജെപി നേതാവ് വീരേന്ദ്ര സച്‌ദേവ യമുനയിലിറങ്ങിയത്. പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

യമുന നദിയുടെ ശുദ്ധീകരണത്തിന് ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ചായിരുന്നു വീരേന്ദ്ര സച്‌ദേവയുടെ പ്രതിഷേധം. യമുനയില്‍ ഇറങ്ങി മലിന ജലത്തില്‍ മുങ്ങിക്കുളിച്ച ബിജെപി നേതാവിന്റെ ദേഹം ചൊറിഞ്ഞ് തടിക്കുകയായിരുന്നു. സര്‍ക്കാരിന്റെ തെറ്റിന് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തിയിരുന്നു.

കാലാവസ്ഥ വ്യതിയാനത്തിന് പിന്നാലെ യമുന നദിയില്‍ വിഷപ്പത രൂപപ്പെട്ടിട്ടുണ്ട്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബിജെപി നേതാവിന് മൂന്ന് ദിവസത്തേക്ക് മരുന്ന് നല്‍കി.