'ത്രിപുരയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം'; ബിജെപി വ്യാപക ക്രമക്കേട് നടത്തിയെന്ന് ഇന്ത്യ സഖ്യം, പരാതിക്ക് പിന്നാലെ രണ്ട് പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ത്രിപുരയിൽ തിരഞ്ഞെടുപ്പിൽ ബിജെപി വ്യാപക ക്രമക്കേട് നടത്തിയെന്ന് ഇന്ത്യ സഖ്യം. ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വെസ്റ്റ് ത്രിപുര ലോക്സഭാ മണ്ഡലത്തിലെയും രാംനഗർ നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പിനെ കുറിച്ചാണ് പരാതി ഉയർന്നത്. ഇരു മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യ സഖ്യത്തിന്റെ പോളിംഗ് ഏജൻറുമാർക്കെതിരെ ആക്രമണം നടന്നു. സ്ഥാനാർത്ഥികൾക്ക് പോലും ബൂത്ത് സന്ദർശിക്കാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വ്യാപക കള്ളവോട്ട് നടന്നെന്ന് സിപിഎമ്മും വിമർശിച്ചു. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടെന്നും വിമർശനം ഉന്നയിച്ചു.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ആശിഷ് കുമാർ സാഹ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത് പോളിംഗ് ഏജൻറുമാർക്കും വോട്ടർമാർക്കും നേരെ അതിക്രമവും ഭീഷണിയുമുണ്ടായി എന്നാണ്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ഇടതുമുന്നണി കൺവീനർ നാരായൺ കറും മുൻ മന്ത്രി മണിക് ഡേയും പ്രതികരിച്ചു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പലർക്കും ഭീഷണി കാരണം പോളിങ് ബൂത്തിന് സമീപത്തേക്ക് വരാനായില്ലെന്നും ഇവർ പറയുന്നു.

തുടർന്ന് രാംനഗർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ പുറമെ നിന്നുള്ളവർക്ക് ബൂത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയെന്ന് വ്യക്തമായി. തുടർന്നാണ് സസ്പെൻഡ് ചെയ്തത്. അതേസമയം പ്രതിപക്ഷത്തിൻറെ ചില ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻറെ പ്രതികരണം.

വെസ്റ്റ് ത്രിപുര പാർലമെൻറ് മണ്ഡലത്തിൽ 1686 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 7,34,133 പുരുഷന്മാരും 7,29,337 സ്ത്രീകളും 56 ട്രാൻസ് ജെൻഡർ വോട്ടർമാരും ഉൾപ്പെടെ 14,63,526 വോട്ടർമാർ മണ്ഡലത്തിലുണ്ട്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ 80.40 ശതമാനവും രാംനഗർ ഉപതിരഞ്ഞെടുപ്പിൽ 67.81 ശതമാനവും പോളിങ് രേഖപ്പെടുത്തി.