പതിനഞ്ചുകാരന്‍ അബദ്ധത്തില്‍ ട്രിഗര്‍ വലിച്ചു; നാല് വയസ്സുകാരന് ദാരുണാന്ത്യം

പതിനഞ്ചുകാരന്‍ തോക്കില്‍ കളിക്കുന്നതിനിടെ നാല് വയസ്സുകാരന് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശിയായ 15 വയസുകാരന്‍ തോക്കില്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ തൊഴിലാളികളുടെ കുഞ്ഞ് അഭിജിത് എന്ന നാല് വയസുകാരനാണ് കൊല്ലപ്പെട്ടത്.

കര്‍ണാടകയിലെ മണ്ഡ്യ നാഗമംഗലയിലാണ് സംഭവം നടന്നത്. നാഗമംഗലയിലെ ഒരു കോഴിഫാമില്‍ ഇന്നലെ വൈകിട്ട് 5.45ഓടെയാണ് സംഭവം. ഫാം നോക്കി നടത്തുന്നവര്‍ മുറിയില്‍ തോക്ക് സൂക്ഷിച്ചിരുന്നു. തോക്ക് പുറത്തെടുത്ത് വെച്ചശേഷം ഇവര്‍ പുറത്തേക്ക് പോയിരുന്നു. ഇതിനിടയില്‍ തൊട്ടടുത്ത ഫാമില്‍ ജോലി ചെയ്യുന്ന 15കാരന്‍ ഇവിടേക്ക് എത്തുകയായിരുന്നു.

പുറത്ത് തോക്കിരിക്കുന്നത് കണ്ട 15കാരന്‍ അതെടുത്ത് പരിശോധിക്കുകയും അബദ്ധത്തില്‍ ട്രിഗര്‍ വലിക്കുകയുമായിരുന്നു. തോക്കില്‍ നിന്നും രണ്ട് തവണ വെടി പൊട്ടി. ആദ്യത്തെ വെടിയുണ്ട തൊട്ടടുത്ത് നിന്ന നാല് വയസ്സുകാരന്റെ വയറ്റിലാണ് കൊണ്ടത്. രണ്ടാമത്തേത് നാല് വയസ്സുകാരന്റെ അമ്മയുടെ കാലിലും കൊണ്ടു.

Read more

അമിത രക്തസ്രാവത്തെതുടര്‍ന്ന് കുട്ടി തല്‍ക്ഷണം മരിച്ചു. കുട്ടിയുടെ അമ്മയെ തൊട്ടടുത്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പശ്ചിമബംഗാളില്‍ നിന്ന് ജോലിക്ക് വന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.