മുസ്ലീം യുവതിക്ക് സ്വത്തില്‍ തുല്യഅവകാശം: ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി സുരേഷ് ഗോപി; പൊലീസ് കസ്റ്റഡിയും; ജന്തര്‍മന്ദിറിലെ മരണംവരെയുള്ള നിരാഹാരം അവസാനിപ്പിച്ച് വിപി സുഹറ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ നടത്തിയ നിരാഹാര സമരം സാമൂഹിക പ്രവര്‍ത്തക വി പി സുഹറ താല്‍ക്കാലികമായി അവസാനിപ്പിച്ചു.

മരണംവരെ സമരം പ്രഖ്യാപിച്ച സുഹ്‌റയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫോണ്‍ വിളിച്ചു സംസാരിച്ചിരുന്നു. താന്‍ ഇടപെട്ട് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയവും നിയമ മന്ത്രാലയവുമായി കൂടികാഴ്ച്ചക്ക് അവസരമൊരുക്കാമെന്നും വിഷയത്തില്‍ ഇടപെടാമെന്നും സുഹറയ്ക്ക് ഉറപ്പ് നല്‍കി. അടുത്ത മൂന്ന് ദിവസം കൂടി ഡല്‍ഹിയില്‍ തുടരുമെന്ന് സുഹ്‌റ അറിയിച്ചു.

മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതിനു വേണ്ടിയാണ് വി പി സുഹറ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. രാവിലെ 10 മണിക്ക് ജന്തര്‍ മന്ദറില്‍ ആരംഭിച്ച ഒറ്റയാള്‍ സമരത്തിന് ഉച്ചയ്ക്ക് ഒരു മണി വരെയാണ് പൊലീസ് അനുമതി നല്‍കിയത്.

ഒരു മണിയോടെ പൊലീസ് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും, ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്മാറില്ലെന്ന് സുഹറ വ്യക്തമാക്കി. 3.30 പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് എത്തി വിപി കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

Read more

ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശത്തിലെ പുരുഷന് ഒന്നു കിട്ടുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് പകുതിയായിരിക്കും ലഭിക്കുക. ഒറ്റ മകളാണെങ്കില്‍ പിതാവ് ഉണ്ടാക്കിയ സ്വത്തിന്റെ പകുതിയും സഹോദരങ്ങള്‍ക്കായിരിക്കും ലഭിക്കുക. സഹോദരിമാരാണെങ്കില്‍ ലഭിക്കുകയില്ല. എല്ലാ മതങ്ങളും കാലാനുസൃതമായി നിയമങ്ങള്‍ മാറ്റി എഴുതി. ഇസ്ലാം മതം മാത്രം കാലാനുസൃതമായി മാറി ചിന്തിക്കാത്തത് എന്തുകൊണ്ടെന്നും സുഹ്‌റ ചോദിച്ചു.